ഷംലി- ഉത്തർ പ്രദേശിൽ പഞ്ചസാര ഫാക്ടറിയിൽനിന്നുള്ള രാസമാലിന്യം ശ്വസിച്ച് 300 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പതോളം കുട്ടികളുടെ നില അതീവഗുരുതരമാണെന്ന് റിപ്പോർട്ട്. ഷംലിയിലെ സരസ്വതി ശിശു മന്ദിർ സ്‌കൂളിലാണ് ദുരന്തമുണ്ടായത്. ശ്വാസതടസവും ചുമയും കണ്ണിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികളെ അടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയലുള്ള കുട്ടികളെ മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. 30-35 കുട്ടികൾ അതീവഗുരുതരാവസ്ഥയിലാണെന്നും ഇവരെ മീററ്റ് ആശുപത്രിയിലേക്ക് മാറ്റിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പഞ്ചസാര ഫാക്ടറിയിൽനിന്നുള്ള മാലിന്യം സ്‌കൂളിന് സമീപത്ത് കൊണ്ടിട്ടതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കുട്ടികൾ സ്‌കൂളിലേക്ക് വരുന്നതിനിടെ കമ്പനി ഉദ്യോഗസ്ഥർ മാലിന്യം കത്തിക്കുകയും ചെയ്തു. ഇതിന്റെ പുക ശ്വസിച്ചാണ് കുട്ടികൾക്ക് അപകടമുണ്ടായത്. കുട്ടികളിൽ പലരും കുഴഞ്ഞുവീണു.