കോഴിക്കോട്- കെഫോണ്‍ ഇന്റ്റര്‍നെറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഹീനമായ പരിശ്രമങ്ങള്‍ക്ക് യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വലതുപക്ഷ മാധ്യമങ്ങളും നേതൃത്വം നല്‍കുകയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഹമ്മദ് റിയാസിന്റെ വിമര്‍ശനം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കെഫോണും
വലതുപക്ഷ നുണബോംബും!
———————————
കെഫോണ്‍ ഇന്റ്റര്‍നെറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഹീനമായ പരിശ്രമങ്ങള്‍ക്ക് യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വലതുപക്ഷ മാധ്യമങ്ങളും നേതൃത്വം നല്‍കുകയാണല്ലോ.
നിയമസഭ തെരെഞ്ഞെടുപ്പ് വരെ ഈ മഴവില്‍സഖ്യം ശരിയായ വിമര്‍ശനം ഒന്നും ഉയര്‍ത്തുവാന്‍ ഇല്ലാത്തത് കൊണ്ട് നുണ ബോംബുകള്‍ എറിഞ്ഞ് ഇടതുപക്ഷ സര്‍ക്കാരിനെ വകവെരുത്തുവാന്‍ ശ്രമിക്കുമെന്നത് സ്വാഭാവികം. വലതുപക്ഷ മഴവില്‍സഖ്യങ്ങളുടെ ഇടതുപക്ഷവിരുദ്ധതയുടെ ചരിത്രം എക്കാലവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നതാണ് 'നുണബോംബാക്രമണങ്ങള്‍' എങ്ങിനെയായിരിക്കുമെന്ന്.
ഈ സാഹചര്യത്തില്‍ കെഫോണ്‍ പദ്ധതിയെ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം…..
—————————————
കെ – ഫോണ്‍ പദ്ധതി തുടക്കം എങ്ങനെ?
—————————————
2016ല്‍ അധികാരത്തില്‍ വന്ന
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് സംസ്ഥാനത്ത് ഉടനീളം ഹൈസ്പീഡ് ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കാനുള്ള പദ്ധതി എന്ന നിലയില്‍ കെഫോണ്‍ (കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
പാവപ്പെട്ടവര്‍ക്ക് സൗജന്യമായും ഇടത്തരക്കാര്‍ക്ക് മിതമായ നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്നും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കി സേവനം നല്‍കുമെന്നുമുള്ള പ്രഖ്യാപനത്തോടെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന നിലയിലാണ് സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി ആരംഭിച്ചത്.
2017 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ നിയോഗിച്ച ചീഫ് സെക്രട്ടറി, ധനകാര്യം, വൈദ്യുതി എന്നിവയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയുടെ വിലയിരുത്തലിന് ശേഷം, 2017 മേയ് മാസമാണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ടി.ഐ.എല്ലിനെ സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി.
———————
ഇനിയൊരല്‍പ്പം ചരിത്രം
———————–
സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് 2012 മുതല്‍ സമാന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു.
നാഷണല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് (എന്‍.ഒ.എഫ്.എന്‍) എന്ന പദ്ധതിയാണ് ആദ്യഘട്ടത്തില്‍ കേന്ദ്രം മുന്നോട്ടുവെച്ചത്. ബി.എസ്.എന്‍.എല്‍, റെയില്‍ടെല്‍ എന്നിവയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം.
എന്നാല്‍ ഈ പദ്ധതിക്ക് (എന്‍.ഒ.എഫ്.എന്‍) ചില പരിമിതികളുണ്ടെന്ന് കേന്ദ്രത്തിന്റെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പു തന്നെ കണ്ടെത്തി. തുടര്‍ന്ന് ഭാരത് നെറ്റ് എന്ന പുതുക്കിയ പദ്ധതി മുന്നോട്ടുവെച്ചു. അതു നടപ്പാക്കുന്നതിന് മൂന്ന് മാതൃകകള്‍ കേന്ദ്രം നിര്‍ദേശിക്കുകയുണ്ടായി:
ഒന്ന് – സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍
രണ്ട് – സ്വകാര്യ കമ്പനികള്‍
മൂന്ന് – കേന്ദ്രപൊതുമേഖലാ കമ്പനിയുടെ നേതൃത്വത്തില്‍
2015 ജൂലൈ 16ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച ഉന്നതാധികാര സമിതി സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തിലുള്ള മാതൃകയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി ഒരു പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാനും തീരുമാനിച്ചു. കേരളാ സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തോട് സുതാര്യമായ പ്രക്രിയയില്‍ ഒരു കണ്‍സള്‍ട്ടന്റിനെ കണ്ടെത്താനും ഈ കമ്മിറ്റി നിര്‍ദേശിച്ചു.
ഇതില്‍ കെ.എസ്.ഇ.ബിക്ക് 49 ശതമാനവും, കെ.എസ്.ഐ.ടി.ഐ.എല്ലിന് 49 ശതമാനവും സര്‍ക്കാരിന് 2 ശതമാനവും ഓഹരിയുണ്ട്. അടിവരയിട്ട് പറയട്ടെ കണ്‍സള്‍ട്ടന്‍സി നടപടി ആരംഭിച്ചത് യു.ഡി.എഫ് ഭരണകാലത്താണ്.ചീഫ് സെക്രട്ടറിതല കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഐടി മിഷന്‍ കണ്‍സള്‍ട്ടന്‍സിക്കു വേണ്ടി 2016 ജനുവരിയില്‍ യുഡിഫ് ഭരണകാലത്താണ് ടെണ്ടറും ക്ഷണിച്ചത്.
അനാലിലിസ് മാസണ്‍, പി.ഡബ്യൂ.സി, ഡിലോയ്റ്റ്, ഏണസ്റ്റ് ആന്‍ഡ് യംഗ് എന്നീ നാലു കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. ഈ ടെണ്ടര്‍ ഒരു സാങ്കേതിക സമിതിയുടെ പരിശോധനയ്ക്കുശേഷമാണ് ഉറപ്പിച്ചത്. ഓരോ കമ്പനിയും സാങ്കേതിക ടെണ്ടറും സാമ്പത്തിക ടെണ്ടറും സമര്‍പ്പിച്ചിരുന്നു. സാമ്പത്തിക ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പി.ഡബ്യൂ.സിയെയാണ് കമ്മിറ്റി തെരഞ്ഞെടുത്തത്. 2016 ജൂണ്‍ മാസം ഇവര്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി.
ഇതില്‍ നിന്ന് വ്യക്തമാകുന്ന പ്രധാന കാര്യം കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ യുഡിഎഫ് കാലത്തു തന്നെ തുടങ്ങിയിരുന്നു എന്നാണ്. 2016 ജനുവരിയില്‍ ടെണ്ടര്‍ ക്ഷണിച്ചപ്പോഴാണ് പി.ഡബ്യൂ.സി ഉള്‍പ്പെടെയുള്ള കമ്പനികള്‍ അവരുടെ ഓഫര്‍ സമര്‍പ്പിച്ചത്.
എന്നാല്‍ ഇടത് സര്‍ക്കാര്‍ വന്നയുടനെയാണ്, ഇതിന്റെ മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പി.ഡബ്യൂ.സി തന്നെയാണ് ടെക്‌നിക്കല്‍ ബിഡിലും മുന്നില്‍ വന്നത്. ഏതു സര്‍ക്കാര്‍ ആണെങ്കിലും ഇക്കാര്യത്തില്‍ ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് മാത്രമേ നടത്താന്‍ കഴിയൂ.
വ്യക്തമാകുന്ന രണ്ടാമത്തെ കാര്യം, കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ സുതാര്യമായിരുന്നു എന്നുള്ളതാണ്.
——————–
ടെണ്ടര്‍ സംബന്ധിച്ച്
———————
2017 മേയ് 18ന്റെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1028 കോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. 907.4 കോടി രൂപ മൂലധന ചെലവും ഒരു വര്‍ഷത്തേക്കുള്ള ഓപ്പറേറ്റിംഗ് ചെലവ് 104.4 കോടി രൂപയും ഭരണ ചെലവ് 16.4 കോടി രൂപയും ഉള്‍പ്പെടെയാണ് 1028 കോടി രൂപ. എന്നാല്‍ ടെണ്ടര്‍ ക്ഷണിച്ചത് ഏഴു വര്‍ഷത്തേക്കുള്ള നടത്തിപ്പ് ചെലവും പരിപാലന ചെലവും (ഓപ്പറേറ്റിംഗ് ആന്‍ഡ് മെയ്ന്റനന്‍സ് എക്‌സ്‌പെന്‍സ്) ഉള്‍പ്പെടെയാണ്. ഇതു കണക്കാക്കുമ്പോള്‍ പ്രൊജക്ട് ചെലവ് 1638 കോടി രൂപവരും. എന്നാല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് ഓഫര്‍ ചെയ്ത തുക 1532.67 കോടി രൂപയാണ്. ഏഴു വര്‍ഷത്തെ മൂലധന ചെലവും ഓപ്പറേറ്റിംഗ് ചെലവും പരിപാലന ചെലവും ഉള്‍പ്പെടെയാണിത്.
ടെണ്ടര്‍ തുകയില്‍ അധികമായി കരാര്‍ കൊടുത്തു എന്ന വാദം അസംബന്ധമാണെന്ന് ഇതില്‍ നിന്ന് തെളിയുന്നു. ടെണ്ടര്‍ നടപടികള്‍ മാനേജ് ചെയ്യുന്നതിനും കരാര്‍ വ്യവസ്ഥകള്‍ പരിശോധിക്കുന്നതിനും ടെക്‌നിക്കല്‍ ബിഡും ഫിനാന്‍ഷ്യല്‍ ബിഡും വിലയിരുത്തുന്നതിനും സര്‍ക്കാര്‍ 2017 സപ്തംബര്‍ 8ന് ഒരു വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചിരുന്നു. ഐഐഎം, എന്‍.ഐ.ടി, കേന്ദ്രസര്‍ക്കാരിന്റ ടെലികോം വകുപ്പ്, കേന്ദ്ര സര്‍ക്കാരിന്റെ എന്‍.ഐ.സി. കേന്ദ്രത്തിന്റെ സ്ഥാപനമായ സിഡാക്, കെ.എസ്.ഐ.ടി.ഐ.എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധനയ്ക്കു ശേഷമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്.
ബി.ഇ.എല്‍ ഉള്‍പ്പെട്ട ഈ കണ്‍സോര്‍ഷ്യത്തില്‍ റെയില്‍ടെല്‍ എന്ന പൊതുമേഖലാ കമ്പനിയും എസ്.ആര്‍.ഐ.ടി, എല്‍.എസ്.കേബിള്‍ എന്നീ സ്വകാര്യ കമ്പനികളുമാണുള്ളത്.
ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ ബി.ഇ.എല്‍ കണ്‍സോര്‍ഷ്യത്തിനു പുറമെ ടി.സി.ഐ.എല്‍ കണ്‍സോര്‍ഷ്യം, എ2സെഡ് ഇന്‍ഫ്രാ എഞ്ചിനീയറിംഗ് കണ്‍സോര്‍ഷ്യം എന്നിവയും ഓഫര്‍ നല്‍കിയിരുന്നു. ഓരോ കണ്‍സോര്‍ഷ്യവും ഓഫര്‍ ചെയ്ത തുക താഴെ:
1. ബി.ഇ.എല്‍ – 1548 കോടി രൂപ
2. ടി.സി.ഐ.എല്‍ – 1729 കോടി
3. എ2സെഡ് – 2853 കോടി
ഈ ഓഫറുകള്‍ വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കേന്ദ്ര പൊതുമേഖലാ കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തെ പദ്ധതി ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.2019 ജൂണ്‍ ഏഴിനു ചേര്‍ന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ യോഗം അംഗീകരിച്ച ശേഷമാണ് ബി.ഇ.എല്ലിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ധനകാര്യ സെക്രട്ടറി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണിത്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ബിഇഎല്‍ അവസാനഘട്ടത്തില്‍ 17 കോടി രൂപ കൂടി ഇളവ് നല്‍കിയിരുന്നുവെന്നും ഡിപ്പാര്‍ട്ട്‌മെന്റല്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ മിനുട്ട്‌സ് പരിശോധിച്ചാല്‍ വ്യക്തമാകും.
കേരളത്തിലെ വൈദ്യുതി ലഭ്യമായ മുഴുവന്‍ വീടുകളിലേക്കും വളരെ കുറഞ്ഞ നിരക്കില്‍ ഇന്റ്റര്‍നെറ്റ് ലഭ്യമാക്കുകയും അതുവഴിഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുകയും ചെയ്യും.
സംസ്ഥാനത്തെ ഐടി വ്യവസായ സ്‌പെയ്‌സില്‍
88 ലക്ഷം ചതുരശ്ര അടിയുടെ വര്‍ദ്ധനവാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സൃഷ്ടിച്ചത്. ടെക്‌നോസിറ്റിയിലെ 2.5 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ഐടി കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
കോഴിക്കോട് സൈബര്‍ പാര്‍ക്കും വികസന പാതയിലാണ്. ഒരു ലക്ഷം ചതുരശ്ര അടി ഐടി സ്‌പെയ്‌സ് വര്‍ദ്ധിപ്പിക്കുമെന്നാണ് ഇടതുപക്ഷം പ്രകടനപത്രികയില്‍ പറഞ്ഞതെങ്കില്‍ അതിന്റെ ഇരട്ടി കഠ സ്‌പേസ് ആണ് സര്‍ക്കാര്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിവരസാങ്കേതികതയുടെ പ്രയോജനം ഓരോ പൗരനിലുമേക്കെത്തിക്കാനുള്ള കെഫോണ്‍ പദ്ധതിയും പുരോഗമിക്കുകയാണ്.