ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 15 ലക്ഷത്തിലേക്ക്; മരണം 32,771

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക് കുതിക്കുന്നു.
24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14.35 ലക്ഷമായി. പ്രതിദിനം അരലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 708 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത്  ആകെ കോവിഡ് മരണം 32,771 ആയി. നിലവില്‍ 4,85,114 പേരാണ് ചികിത്സയിലുള്ളത്. 9,17,568 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 1,68,06,803 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു. ഞായറാഴ്ച മാത്രം 5,15,472 സാമ്പിളുകളാണ്  പരിശോധിച്ചത്.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ഞായറാഴ്ച 9,431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 267 പേര്‍ ഞായറാഴ്ച മാത്രം മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,75,799 ആയി. 6044 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു.  സംസ്ഥാനത്ത് ഇതുവരെ  2,13,238 പേരാണ് രോഗമുക്തി നേടിയത്.

തമിഴ്‌നാട്ടില്‍ ഞായറാഴ്ച 6,986 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍  മരിച്ചു. സംസ്ഥാനത്തെ കോവിഡ് മരണ സംഖ്യ 3,494 ആണ്.  തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 2,13,723 ആയി ഉയര്‍ന്നു. 1,56,526 പേര്‍ ഇതിനകം രോഗമുക്തരായി. ആക്ടീവ്  കേസുകളുടെ എണ്ണം 53,703 ആണ്.

 

 

Latest News