പോക്‌സോ കേസ്; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി- പോക്‌സോ കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. സ്വന്തം കുട്ടികളെ കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട സംഭവത്തിനെതിരെയാണ് രഹ്നക്ക് എതിരെ പോക്‌സോ ചുമത്തി കേസ് എടുത്തിരുന്നത്. തിരുവല്ല,എറണാകുളം സൗത്ത് സ്‌റ്റേഷനുകളില്‍ നിലവിലുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റ് മുന്‍കൂട്ടി കണ്ടാണ് രഹ്ന മുന്‍കൂര്‍ ജാമ്യം തേടിയത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75ാം വകുപ്പും ചുമത്തിയിട്ടുണ്ട്. 

 'ബോഡി ആന്റ് പൊളിറ്റിക്സ്' എന്ന തലക്കെട്ടിലാണ് രഹ്നയുടെ ശരീരത്തില്‍ പ്രായപൂര്‍ത്തിയായ മകനും മകളും ചിത്രം വരയ്ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.ഇതേതുടര്‍ന്നാണ് പോലിസ് കേസെടുത്തത്.കേസിനെ ഭയപ്പെടുന്നില്ലെന്നും യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍ നിന്നാണ് തുടങ്ങേണ്ടതെന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും രഹ്ന ഫാത്തിമ പ്രതികരിച്ചിരുന്നു.കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതും അത് പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുന്നതും കുറ്റകരമാണെന്ന് കാണിച്ച് ബിജെപി നേതാവ് അഡ്വ.അരുണ്‍ പ്രകാശാണ് പരാതി നല്‍കിയത്.
 

Latest News