കൊച്ചി - പാലത്തായി പീഡനക്കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു.
ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗൽ എക്‌സാമിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധം പോക്‌സോ വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയതെന്ന് ഹരജിയിൽ പറയുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചതിനാൽ തന്നെ പ്രതിക്ക് ജാമ്യം അവകാശമാകുന്നില്ല. പോക്‌സോ കുറ്റം കുറവ് ചെയ്തു കൊടുത്ത കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള അധികാരം പോക്‌സോ കോടതിക്ക് നഷ്ടപ്പെട്ടെന്നും ഇരയെ കേൾക്കാതെ പ്രതിക്ക് ജാമ്യം നൽകിയത് നിയമ വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.
പ്രതി അധ്യാപകനും വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവുമാണെന്നും സാക്ഷികളെ സ്വാധീനിക്കാനും സ്‌കൂൾ രേഖകൾ തിരുത്താനും സാധ്യതയുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വെച്ച് കേസിന്റെ വിചാരണ നടത്തേണ്ടതുണ്ടെന്നും ഹരജിയിൽ ബോധിപ്പിച്ചിട്ടുണ്ട്.