കാസർകോട് - കോവിഡ് ബോധവത്കരണ സന്ദേശങ്ങളുമായെത്തുന്ന 'മൊട്ടൂസ്' സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. വേറിട്ട ശൈലിയിൽ പ്രതിരോധ സന്ദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന മൊട്ടൂസ് യു-ട്യൂബ് സീരീസ് ഇതിനകം 42 എപ്പിസോഡുകൾ പിന്നിട്ടു. മടിക്കൈ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം ക്ലാസുകാരൻ ദേവരാജാണ് മൊട്ടൂസായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. യു-ട്യൂബ് സീരീസിന്റെ ലോക്കേഷൻ, ക്യാമറ, എഡിറ്റിങ് തുടങ്ങിയവയെല്ലാം ചെയ്യുന്നത് ദേവരാജിന്റെ പിതാവായ കാഞ്ഞിരപ്പൊയിൽ ഹൈസ്‌ക്കൂൾ അധ്യാപകൻ കെ.വി രാജേഷാണ്. രചന നിർവഹിക്കുന്നത് അമ്മ റീജയാണ്. സഹോദരി ദേവിക രാജും സാങ്കേതിക സഹായവുമായി ഒപ്പമുണ്ട്. യു-ട്യൂബ് സീരീസ് 25 എപ്പിസോഡ് പൂർത്തിയായ വേളയിൽ തന്റെ കൊച്ചു കുടുക്കയിലെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവരാജ് നൽകിയിരുന്നു. ബോധവത്കരണത്തിൽ തന്റേതായ ശൈലിയിൽ മാസ്‌ക് ഉപയോഗിക്കേണ്ട ആവശ്യകത, കൈ കഴുകൽ, സാമൂഹ്യ അകലം പാലിക്കൽ, ആരോഗ്യ വകുപ്പ്, മാധ്യമ പ്രവർത്തകർ, നിയമപാലകർ, മറ്റു സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ തുടങ്ങിയവയെല്ലാം മൊട്ടൂസിലൂടെ കാണാം. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർ അഭിനന്ദനമറിയിച്ചിരുന്നു.






