കണ്ണൂർ- രാജ്യത്തെ ആദ്യത്തെ മാമ്പഴ ഗ്രാമമായി കണ്ണപുരം. ലോകത്തു തന്നെ നൂറിലധികം നാട്ടുമാവുകൾ സ്വാഭാവിക നിലയിൽ കാണപ്പെടുന്ന ഏക ഹെറിറ്റേജ് സെന്റർ ആകാനൊരുങ്ങുകയാണ് ഈ കൊച്ചു ഗ്രാമം. ലോക മാമ്പഴ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക പ്രദേശമായി ഈ കൊച്ചു ഗ്രാമത്തെ പ്രഖ്യാപിച്ചു. ഉറുമ്പു കടിയേൽക്കുന്ന മാവിൻ ചുവടും മധുരവും പുളിയും നിറയുന്ന മാമ്പഴക്കാലവും ഇല്ലാത്തൊരു ഓർമ മലയാളിക്കന്യമാണ്. മാമ്പഴക്കാലത്തെ ഹൃദയത്തോട് ചേർത്തു വെച്ചൊരു ബാല്യത്തിലേക്ക് ഒരിക്കലെങ്കിലും ഓടിച്ചെല്ലാത്തവരുണ്ടോ? മലയാളിയുടെ ഓർമകളിൽ ഉടനീളം അത്രയേറെ പടർന്നു പന്തലിച്ച് തണലേകുന്നുണ്ട് മാവുകളും മാന്തോപ്പുകളും.
കണ്ടും കേട്ടും രുചിച്ചും അറിഞ്ഞതിനപ്പുറത്തേക്ക് പടർന്നു പന്തലിച്ചതാണ് നാട്ടുമാവുകളുടെ വൈവിധ്യം. ഈ മാമ്പഴ രുചികളെ ചേർത്തു പിടിച്ച് മാമ്പഴ ഗ്രാമമാകാനൊരുങ്ങുകയാണ് കണ്ണപുരം. ഇതോടെ ലോകത്തു തന്നെ നൂറിലധികം നാട്ടുമാവുകൾ സ്വാഭാവിക നിലയിൽ കാണപ്പെടുന്ന ഏക ഹെറിറ്റേജ് സെന്റർ ആകും കണ്ണപുരത്തിന്റ കിഴക്കൻ പ്രദേശമായ ചുണ്ട കുറുവക്കാവ് പരിസരം.
വരും തലമുറക്ക് നാട്ടുമാവുകളുടെ രുചി പകരാൻ കണ്ണപുരം പഞ്ചായത്ത് നാല് വർഷത്തോളമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നാടൻ മാവ് ഗ്രാമം. കണ്ണപുരം മാങ്ങ, വെല്ലത്താൻ, മൂവാണ്ടൻ, മധുരക്കോട്ടി, മഞ്ഞ ചോപ്പൻ, വടക്കൻ മധുര കടുക്കാച്ചി, അങ്ങനെ എണ്ണിയാൽ തീരാത്ത മാവിനങ്ങളുണ്ട് കണ്ണപുരത്ത്. കണ്ണപുരം ചുണ്ട പ്രദേശത്ത് കുറുവക്കാവിന് സമീപത്ത് 200 മീറ്റർ ചുറ്റളവിൽ മാത്രം 500ൽ അധികം മാവുകളിൽ വൈവിധ്യമാർന്ന 107 നാട്ടുമാവിനങ്ങൾ ഉള്ളതായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തുടർ പഠനങ്ങളും നടന്നു വരികയാണ്.
തൃശൂർ വെള്ളാനിക്കര കാർഷിക ഗവേഷണ കേന്ദ്രത്തിലും, കരിമ്പം കൃഷിഫാമിലും, തൃശൂർ മണ്ണുത്തി കാർഷിക കോളേജിലും ഇതുവരെ ശേഖരിച്ച് സംരക്ഷിച്ചു വെച്ചിട്ടുള്ള നാട്ടുമാവുകളുടെ എണ്ണം 70ൽ താഴെ ഇനങ്ങൾ മാത്രമാണ് എന്നത് കണ്ണപുരത്തിന്റെ മാമ്പഴ പൈതൃകത്തിന് മാധുര്യം കൂട്ടുന്നു. നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനെറ്റിക് റിസോഴ്‌സ് (എൻ.ബി.പി.ജി.ആർ) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ജോൺ ജോസഫ് പദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുമുണ്ട്. കണ്ണപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന നാട്ടു മാഞ്ചോട്ടിൽ കൂട്ടായ്മ കഴിഞ്ഞ 5 വർഷമായി കണ്ണപുരത്തെയും പരിസര പ്രദേശങ്ങളിലെയും നാട്ടുമാവുകളെക്കുറിച്ച് പഠനം നടത്തുകയും ചിത്രം സഹിതം ഓരോ ഇനങ്ങളെ തരംതിരിച്ച് ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പഠനങ്ങൾക്കായി മാവുകളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ഷൈജു മാച്ചാത്തി പറയുന്നു.
203 ഇനം നാട്ടുമാങ്ങകളെക്കുറിച്ചാണ് കണ്ണപുരത്ത് ഇതുവരെ പഠനം നടത്തിയത്. മാമ്പഴം രുചിച്ച് നോക്കിയ ശേഷമായിരുന്നു നാമകരണം. കുറുവക്കാവിന്റെ പരിസരത്തെ ഇരുപതോളം വീടുകളിൽ സംരക്ഷിച്ചു വരുന്ന നൂറിൽ അധികം ഇനം മാവുകൾക്ക് അവയുടെ പേരും പ്രത്യേകതയും മാമ്പഴത്തിന്റെ ചിത്രവും സഹിതം ടാഗ് ചെയ്ത് പ്രദേശത്തിന്റെ ഒന്നാകെയും പ്ലോട്ടുകളുടെ പ്രത്യേകമായും മാപ്പിംഗ് നടത്തിയാണ് ഹെറിട്ടേജ് സൈറ്റ് പ്രഖ്യാപനം. നാട്ടുമാഞ്ചോട്ടിൽ വെബ്സൈറ്റ് വഴി പ്രദേശത്തെ മാവിനങ്ങളെക്കുറിച്ച് പഠിക്കാനും തൈകൾ ശേഖരിക്കാനും രുചി വൈവിധ്യം ആസ്വദിക്കാനും അവസരമൊരുക്കുന്നതിനൊപ്പം സംരക്ഷണത്തെപ്പറ്റി ആളുകളെ ബോധ്യപ്പെടുത്താനുമാണ് ഉദ്ദേശ്യം.
അതോടൊപ്പം ഹെറിറ്റേജ് ടൂറിസം ആഗ്രഹിക്കുന്നവർക്ക് കണ്ണപുരം ഗ്രാമത്തിന്റെ നന്മകൾ അനുഭവിച്ചറിയാൻ പ്രത്യേകമായൊരു ഹെറിട്ടേജ് വാക്ക് ആസൂത്രണം ചെയ്യും. ഹരിത കേരള മിഷന്റെയും ബയോ ഡൈവേർസിറ്റി ബോർഡിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും സഹകരണം ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. മറ്റ് പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന് പഠനത്തിനും അന്വേഷണങ്ങൾക്കും മാവിനങ്ങൾ കൈമാറുന്നതിനും ആവശ്യമായ സഹായം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി രാമകൃഷ്ണൻ പറയുന്നു. കണ്ണപുരം പഞ്ചായത്തിലെ ഹരിത കർമസേന അംഗങ്ങൾക്ക് ഗ്രാഫ്റ്റ് ചെയ്ത് വിവിധ തരം മാവിനങ്ങൾ ഉൽപാദിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. പിലാത്തറ-പാപ്പിനിശ്ശേരി 22 കിലോമീറ്റർ കെ.എസ്.ടി.പി റോഡിൽ നടപ്പിലാക്കുന്ന ഹരിതവീഥി പദ്ധതിയുടെ ഭാഗമായും, കണ്ണപുരം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്തും ഇവ നട്ടുപിടിപ്പിക്കുന്നു. മാവ് ഗ്രാമ പ്രഖ്യാപനത്തോടെ മാമ്പഴത്തിനൊപ്പം കണ്ണപുരം പറഞ്ഞു തരുന്ന മാമ്പഴ ചരിത്രവും വരുംതലമുറയ്ക്ക് മാധുര്യമേറുന്നതായിരിക്കുമെന്നതിൽ തർക്കമില്ല. മാമ്പഴ ഗ്രാമം പ്രഖ്യാപനം ടി.വി.രാജേഷ് എം.എൽ.എ നിർവഹിച്ചു.