Sorry, you need to enable JavaScript to visit this website.

കാളികാവിൽ മലവെള്ളപ്പാച്ചിൽ; വൻ നാശനഷ്ടം, പുഴ ഗതിമാറി ഒഴുകി

മലവെള്ളപ്പാച്ചിലിൽ കാളികാവ് ചാഴിയോട് പാലത്തിനടിയിൽ മരങ്ങളും മാലിന്യങ്ങളും വന്ന് അടിഞ്ഞുകൂടിയ നിലയിൽ.

കാളികാവ് - മലവെള്ളപ്പാച്ചിലിൽ കാളികാവ്, ചെങ്കോട്, ചാഴിയോട് പ്രദേശങ്ങളിൽ വൻ നാശനഷ്ടം. പുഴ ഗതിമാറിയാണ് ഒഴുകിയത്. വീടുകളിലും മറ്റും വെള്ളം കയറി. ചാഴിയോട് പാലം അപകട ഭീഷണിയിലായി. ലക്ഷക്കണക്കിനു രൂപയുടെ സാധന സാമഗ്രികളും വീട്ടുപകരണങ്ങളും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.
കഴിഞ്ഞ വർഷത്തെ പ്രളയ ഭീതിയുടെ ഓർമയുണർത്തുന്ന രീതിയിലായിരുന്നു ഈ മലവെള്ളപ്പാച്ചിൽ.


ചാഴിയോട് പാലത്തിന്റെ ഷട്ടറുകൾ ചപ്പു ചവറുകളും മരങ്ങളും വന്നടിഞ്ഞ് അടഞ്ഞു. അഞ്ചടിയിലേറെ ഉയരത്തിൽ കൂറ്റൻ മരങ്ങളും ചപ്പു ചവറുകളും വന്നടിഞ്ഞതു കാരണം പുഴ ഗതിമാറി ഒഴുകുകയും സമീപ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ പ്രളയങ്ങളിലും ഇതു പോലെ വി.സി.ബി കം ബ്രിഡ്ജിൽ മരങ്ങളും ചപ്പു ചവറുകളും വന്നടിഞ്ഞിരുന്നു. പാലത്തിനു തന്നെ കേടു പറ്റുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. സന്നദ്ധ സേവന പ്രവർത്തനത്തിലൂടെ പാലത്തിലെ തടസ്സങ്ങൾ നീക്കുക്കുന്ന പ്രവൃത്തിയിലാണ് പ്രദേശവാസികൾ. കഴിഞ്ഞ വർഷവും നാട്ടുകാർ ദിവസങ്ങളോളം പണിപ്പെട്ടാണ് തടയണ ശുചീകരിച്ചത്. ചാഴിയോട് പാലത്തിന്റെ അപ്‌റോച്ച് റോഡിന്റെ നിർമാണം നടക്കുന്നതിനിടെ കുതിച്ചെത്തിയ മലവെള്ളം വൻ നഷ്ടത്തിനിടയാക്കി. ലക്ഷക്കണക്കിനു രൂപയുടെ നിർമാണ സാമഗ്രികളും മലവെള്ളപ്പാച്ചിലിൽ നഷ്ടടമായി. 

 


 

Latest News