തിരുവനന്തപുരം- സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ ചീഫ് സെക്രട്ടറി ശ്രമിക്കുന്നുവെന്നും ഇതിന് വേണ്ടിയാണ് ഇടിമിന്നലിൽ സി.സി.ടി.വി നശിച്ചുവെന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിൽ വൻ തോതിൽ അനധികൃത നിയമനം നടക്കുന്നുണ്ട്. ഇതിന് പിന്നിൽ ചീഫ് സെക്രട്ടറിയാണ്. കിൻഫ്ര വഴി മിൻറ് എന്ന സ്ഥാപനത്തിനാണ് കരാർ ജീവനക്കാരനെ നിയമിക്കാനുള്ള ചുമതല. കരാർ ജീവനക്കാർക്ക് സർക്കാർ മുദ്ര ഉപയോഗിക്കാൻ അനുമതി നൽകിയത് ചീഫ് സെക്രട്ടറിയാണെന്നും ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിലെ നിലവിലെ സി.സി.ടി.വികൾ മാറ്റി പുതിയത് സ്ഥാപിക്കാൻ കഴിഞ്ഞദിവസമാണ് ഉത്തരവിറങ്ങിയത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ സ്ഥാപിച്ചിരുന്ന എട്ട് പോർട്ട് പി.ഒ.ഇ നെറ്റ് വർക്ക് സ്വിച്ച് ഇടിമിന്നലിൽ തകർന്നുപോയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുതിയ സി.സി.ടി.വി സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യ സംവിധാനത്തിലെ 8 പോർട്ട് പി.ഒ.ഇ നെറ്റുവർക്ക് സ്വിച്ച് ഇടിമിന്നലേറ്റ് പോയിരിക്കുന്നത് എന്ന കാരണം കാട്ടി പുതിയ സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തുന്നത്.