Sorry, you need to enable JavaScript to visit this website.

സംസാരിക്കാന്‍ സമയം നല്‍കിയില്ല, അര്‍ണബിന്റെ ടി.വി ചര്‍ച്ചക്കിടെ ഉച്ചഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കര്‍

 

ന്യൂദല്‍ഹി- പകര്‍ച്ചവ്യാധിയുടെ ദുരിത സമയത്ത് ചിരിക്കാനും എന്തെങ്കിലും വേണ്ടേ.. റിപ്പബ്ലിക് ടിവിയിലെ പ്രൈം ടൈം  ലൈവ് ചര്‍ച്ചയ്ക്കിടെ  നടി കസ്തൂരി ശങ്കര്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടാണ് പങ്കെടുത്തത്.

ഹിന്ദി ചലച്ചിത്ര മേഖലയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത താരം മറ്റ് പാനലിസ്റ്റുകള്‍ ചര്‍ച്ചയില്‍ മുഴുകിയിരിക്കെ കൂളായി ഭക്ഷണം കഴിച്ചു. തമിഴ് നടിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച് നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തെത്തി.

സ്‌കൈപ് ഓഫ് ചെയ്യാന്‍ മറന്നുപോയെന്നാണ് കസ്തൂരിയുടെ ഭാഷ്യം. ഭക്ഷണം കഴിക്കും മുമ്പ് വീഡിയോ ഓഫാക്കാന്‍ മറന്നു. എന്നാല്‍ റിപ്പബ്ലിക് ടിവിയില്‍ അവതാരകന്‍ അര്‍ണബ് ഗോസാമി മറ്റാര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കാത്തതിനാല്‍ ഉള്ള സമയം അവര്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ചു എന്നാണ് കമന്റ്.

'പൊട്ടിച്ചിരിക്കുക. ആത്മവിശ്വാസത്തോടെ, ഒന്നും ചെയ്യാനില്ല. ഞാന്‍ അര്‍ണബിനെ ഹൈപ്പര്‍മോഡില്‍ കാണാന്‍ 60 മിനിറ്റ് ചെലവഴിച്ചു, എന്തായാലും സംസാരിക്കാന്‍ അദ്ദേഹം എന്നെ അനുവദിച്ചില്ല, അതിനാല്‍ ഞാന്‍ പോയി ഉച്ചഭക്ഷണം കഴിച്ചു. പക്ഷേ സ്‌കൈപ്പ് സൈന്‍ ഓഫ് ചെയ്യാന്‍ മറന്നു. കുഴപ്പത്തിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു! കുറ്റമോ അനാദരവോ ഉദ്ദേശിച്ചിട്ടില്ല- ആങ്കര്‍ അര്‍ണബ് ഗോസ്വാമിയെ പരാമര്‍ശിച്ച് കസ്തൂരി ട്വീറ്റ് ചെയ്തു.

ഒരു മണിക്കൂറിലധികം കാത്തിരുന്നതായും സംസാരിക്കാന്‍ അവസരം നല്‍കിയിലെന്നും താരം പറഞ്ഞു. “ഒരു വാക്കുപോലും പറയാതെ ഞാന്‍ 67 മിനിറ്റ് കാത്തിരുന്നു. അതിനാല്‍ എന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിന് മുമ്പ് ഞാന്‍ പോയി ഉച്ചഭക്ഷണം കഴിക്കാമെന്ന് വിചാരിച്ചു. ഞാന്‍ സ്‌കൈപ്പ് ഓഫ് ചെയ്തിട്ടില്ലെന്ന് ഓര്‍ത്തില്ല.

ചര്‍ച്ചയിലല്ല, തീറ്റമത്സരത്തിലാണ് പങ്കെടുക്കേണ്ടത് എന്നായിരുന്നു ഒരാളുടെ നിര്‍ദേശം. എന്തുചെയ്യാം,  എന്റെ ഇടവേള ഒരു മണിക്കൂര്‍ മാത്രമായിരുന്നു” എന്ന് കസ്തൂരി തിരിച്ചടിച്ചു. ഉച്ചഭക്ഷണത്തിന്റെ വിഭവം എന്തായിരുന്നു എന്നാണ് ചിലര്‍ക്കറിയേണ്ടിയിരുന്നത്. പൊങ്കലാണെന്ന് കസ്തൂരി മറുപടി നല്‍കി.

മുമ്പ്, പ്രമുഖ പത്രാധിപരായിരുന്ന വിനോദ് മേത്ത വിസ്‌കി നുണഞ്ഞുകൊണ്ട് അര്‍ണബിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുമായിരുന്നു.

 

Latest News