ഏഴാം കടലിനക്കരെ -4
നാസയിൽ കണ്ട വിസ്മയം മനസ്സിൽ നിന്നു മാറും മുമ്പേ അന്നു രാത്രി മറ്റൊരു അത്ഭുത കാഴ്ച കൂടി എന്നെ തേടിയെത്തി. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ആമസോൺ സി.ഇ.ഒ ജെഫ് ബെസോൺ ഒരുക്കുന്ന 'ബ്ല്യൂ ഒറിജിൻ' എന്ന ഏറ്റവും നൂതനമായ പദ്ധതിയെ കുറിച്ചാണ്. ഒരു മില്യൺ ജനങ്ങൾക്ക് എല്ലാ ആധുനിക സൗകര്യത്തോടെ താമസിക്കാനുതകുന്ന ഒരു 'ആകാശ നൗക'. ആകാശത്തിൽ അടുത്ത് തന്നെ നിർമാണം ആരംഭിക്കുകയാണ്. അതിനായി ബ്ല്യൂ ഒറിജിൻ ഫെഡറേഷൻ എന്ന കമ്പനിക്ക് ജെഫ് ബെസോൺ തുടക്കം കുറിച്ചിരിക്കുന്നു. ഭൂമിയിൽനിന്നും പോയിവരുന്ന രൂപത്തിലായിരിക്കും തുടക്കത്തിൽ ഈ ആകാശ നൗക പ്രവർത്തിക്കുക. ഇതിന്റെ പ്രവർത്തന രീതികളെ കുറിച്ച് അദ്ദേഹം തന്നെ വിവരിക്കുന്ന ഒരു വീഡിയോ ഇതിനകം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ഭൂമിക്കും ആകാശത്തിനുമിടയിൽ താമസിക്കാനുള്ള ഇടം തേടുകയാണ് വമ്പന്മാരായ ലോക സമ്പന്നർ.
ഭൂമിക്കും ആകാശത്തിനുമിടയിൽ മനുഷ്യരെ താമസിപ്പിക്കുകയെന്ന ആമസോണിന്റെ കച്ചവട ഗവേഷണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഈ ആകാശ നൗക സാധ്യമാവുന്നതോടെ വരും തലമുറ മറ്റൊരു സംസ്‌കാരത്തിനു കൂടി സാക്ഷിയാവും. അര നൂറ്റാണ്ട് മുമ്പു വരെ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുമെന്നോ ചൊവ്വയിൽ പോകാൻ ഒരുങ്ങുമെന്നോയെന്ന് പഴയ തലമുറക്ക് വിശ്വാസിക്കാനാവാത്തതു പോലെ ഒരുപേക്ഷ ഈ തലമുറയും 'ആകാശ നൌകയുടെ' കാര്യത്തിൽ സംശയിക്കുന്നുണ്ടാവും. എന്നാൽ സാങ്കേതിക വിദ്യയുടെ മായാപ്രപഞ്ചത്തിലാണ് ഇന്നത്തെ മനുഷ്യൻ ജീവിക്കുന്നത്. 2023 ഓടെ ആമസോൺ ആകാശ നൗകയിലേക്കുള്ള വിൽപന ആരംഭിക്കുമ്പോൾ മറ്റൊരു വിസ്മയത്തിന്റെ വിജയം കുറിക്കലാവും. ബഹിരാകാശത്തിന്റെ തട്ടകത്തിൽ നിന്നിറങ്ങുമ്പോൾ ഞാൻ ഓർത്തത് എന്തുകൊണ്ട് മനുഷ്യൻ ആകാശങ്ങളെ തേടിപ്പോവുന്ന പോലെ ഭൂമിക്കടിയിലേക്കോ കടലിന്റെ ആഴത്തിലേക്കോ പുതിയ ഗവേഷണങ്ങൾ കണ്ടെത്താൻ മിനക്കെടുന്നില്ലെന്നാണ്.
സാങ്കേതിക ലോകം
ഇന്ത്യ വിഭാവനം ചെയ്യുന്ന ഡിജിറ്റൽ ഇന്ത്യ യാഥാർഥ്യമാവണമെങ്കിൽ നമ്മൾ ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കേണ്ടതുണ്ട്. നാം ഇപ്പോഴും അര നൂറ്റാണ്ട് പിറകിലാണ് നടക്കുന്നത്. മുപ്പത്തിമൂന്നു കൊല്ലം മുമ്പ് ഞാൻ ഇവിടെ വന്നപ്പോൾ അന്നിവിടെ കണ്ട സാങ്കേതിക മികവുകൾ ഇപ്പോഴും എന്റെ നാട്ടിൽ അപ്രാപ്യമാണെന്ന സത്യം ഞാൻ മനസ്സിലാക്കുന്നു. ടെക്‌നോളജിയുടെ കടന്നുവരവ് ലോകത്തെമ്പാടും വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ടെക്‌നോളജിയെ സ്വീകരിക്കാനും അതുമായി പൊരുത്തപ്പെട്ടു ജീവിതത്തെ മാറ്റിയെടുക്കാനും തയാറായ ഒരു ജനതയെ കമ്യൂണിസത്തിന്റെു ഈറ്റില്ലമായ ചൈനയിൽ ഞാൻ കണ്ടിട്ടുണ്ട്. മൂന്നാം ലോകരാഷ്ട്രങ്ങൾ പോലും അതുമായി ഇണങ്ങിച്ചേർന്നു കഴിഞ്ഞു. ഭൂമിക്കടിയിലെ അസംസ്‌കൃത വസ്തുക്കളെ സംസ്‌കരിച്ചുപയോഗിക്കാൻ മനുഷ്യനായി.
കൽക്കരിയും എണ്ണയും പ്രകൃതിവാതകവും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾക്ക് നാന്ദി കുറിച്ചു. ഇന്നിതാ അമേരിക്ക ചർച്ച ചെയ്യുന്ന ഏറ്റവും ചൂടേറിയ പ്രശ്‌നം ആധുനിക ടെക്‌നോളജിയിലൂടെ പുറത്തു വിടുന്ന മാലിന്യങ്ങളെ എങ്ങനെ ഇല്ലാതാക്കാം എന്നതാണ്. മനുഷ്യ ജീവിതത്തെ ദുസ്സഹമാക്കിയ മാലിന്യ നിർമാർജനം എങ്ങനെ പരിഹരിക്കാനാവും. അതിൽ പ്രധാനം നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം കൊണ്ടുണ്ടാവുന്ന അമിതമായ മാലിന്യ നിയന്ത്രണമാണ്. തികച്ചും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒട്ടും പുക വമിക്കാത്ത ടെസ്ല കാറുകൾ ഇന്നിവിടെ സുലഭമാണ്. അടുത്ത പത്തു കൊല്ലത്തിനകം ഒരുപക്ഷേ അമേരിക്കൻ നിരത്തുകൾ ടെസ്ല വാഹനങ്ങൾ കൊണ്ട് നിറയുമെന്ന കാര്യത്തിൽ സംശയമില്ല. മെറ്റൽ കൊണ്ട് കുതിരയെ ഉണ്ടാക്കി അതിൽ ബാറ്ററി യന്ത്രം ഘടിപ്പിച്ചു കുതിരസ്സവാരി സജ്ജമാക്കിയ ബുദ്ധി ആരുടേതായാലും ശ്ലാഘനീയമാണ്. ടെക്‌നോളജിയുടെ അതിപ്രസരം ഇലക്ട്രോണിക് യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നതിന്റെ സൂചനയാണ് ടെസ്ല യുഗം കൊണ്ട് വിഭാവനം ചെയ്യുന്നത്.