രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂദല്‍ഹി-രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. 29 വര്‍ഷമായി ജയിലില്‍ കഴിയുന്ന നളിനി വെല്ലൂരിലെ വനിതാ തടവുകാരുടെ തടവറയിലാണ് ഉള്ളത്. ഇവിടെ വെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അവരുടെ അഭിഭാഷക പുകളേന്തി അറിയിച്ചു.നളിനിയും മറ്റൊരു ജീവപര്യന്തം തടവുകാരിയും തമ്മില്‍ വഴക്കുണ്ടായെന്നും ഇതേതുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് ജയിലില്‍ നിന്നുള്ള വിവരം.

എന്നാല്‍ ഇരുപത്തിയൊമ്പത് വര്‍ഷമായി തടവറയിലുള്ള നളിനി ഒരിക്കലും ഇത്തരത്തിലൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ലെന്നും യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി. രാജീവ് ഗാന്ധിയുടെ കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനിയുടെ ഭര്‍ത്താവ് മുരുകന്‍ ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ച്  അവരെ വെല്ലൂരില്‍ നിന്ന് പുഴാല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പുകഴേന്തി പറഞ്ഞു.

ഇതിനായി കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1991 മെയ് 21ന് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ നളിനിയും ഭര്‍ത്താവും അടക്കം ഏഴു പേരെ ടാഡാ കോടതി ശിക്ഷിച്ചിരുന്നു.
 

Latest News