Sorry, you need to enable JavaScript to visit this website.

അൽഖിദ്ദിയ: റോഡുകളും പാലങ്ങളും നിർമിക്കാൻ 700 മില്യൻ റിയാലിന്റെ കരാറിൽ ഒപ്പുവെച്ചു

ഖിദ്ദിയയിൽ നിലമൊരുക്കൽ പ്രവൃത്തികൾ നടക്കുന്നു.

റിയാദ്- രാജ്യത്തിന്റെ അഭിമാന ടൂറിസം പദ്ധതികളിലൊന്നായ അൽഖിദ്ദിയ പ്രദേശത്ത് റോഡുകളും പാലങ്ങളും നിർമിക്കുന്നതിന് 700 മില്യൻ റിയാലിന്റെ കരാറിൽ അൽഖിദ്ദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും സാജ്‌കോയും ഒപ്പുവെച്ചു. റിയാദിൽനിന്ന് 40 മീറ്റർ അകലെ അമ്യൂസ്‌മെന്റ്് പാർക്ക്, വാട്ടർ പാർക്കുകൾ, കാർ, ബൈക്ക് റൈഡിംഗ് സെന്റർ, സ്‌പോർട്‌സ് ഉൾപ്പെടെ വിവിധ വിനോദ പരിപാടികൾക്കായുള്ള ഈ പദ്ധതി 2019 ലാണ് ആരംഭിച്ചത്. മൂന്നു വർഷം കൊണ്ട് സമ്പൂർണ പശ്ചാത്തല സൗകര്യമൊരുക്കാനാണ് തീരുമാനം. എഞ്ചിനീയർമാർ, ടെക്‌നീഷ്യൻമാർ, തൊഴിലാളികൾ അടക്കം ആയിരത്തോളം പേർ പദ്ധതിയുടെ ഭാഗമാകും.


കോവിഡ് പ്രതിസന്ധി പദ്ധതിയെ ബാധിച്ചിട്ടില്ലെന്നും നിശ്ചിത സമയത്തിനകം പദ്ധതി പൂർത്തിയാക്കുമെന്നും ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനി സിഇഒ മൈക്കൽ റീനിഞ്ചർ അറിയിച്ചു. പദ്ധതിയുടെ വിവിധ ഭാഗങ്ങളിലേക്ക് നിർമാണ സാമഗ്രികൾ എത്തിക്കാനും മഴവെള്ളം തിരിച്ചുവിടാനും മരുഭൂമിയായതിനാൽ റോഡ് സൗകര്യമുണ്ടാക്കാനുമാണ് സാജ്‌കോയുമായി കരാറൊപ്പുവെച്ചത്. പശ്ചാത്തല സൗകര്യം ഒരുക്കിയാൽ മാത്രമേ മറ്റു നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാകൂ.


45 കിലോമീറ്റർ റോഡ്, ഏഴ് പാലങ്ങൾ, നിരവധി ജംഗ്ഷനുകൾ എന്നിവയാണ് കരാറിന്റെ ഭാഗമായി ഉള്ളത്. 6.5 മില്യൻ മീറ്റർ മണ്ണു നീക്കി 1.2 മില്യൻ ചതുരശ്രമീറ്റർ ടാറിംഗ് നടത്തും. ഈ മാസം തുടങ്ങുന്ന പ്രവൃത്തികൾ മെയ് 2023ന് അവസാനിക്കും.
100 കിലോമീറ്ററിലധികം പ്രദേശത്ത് വൈദ്യുതി വിതരണ സംവിധാനങ്ങൾ പൂർത്തിയായത് കഴിഞ്ഞ മാസമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന വിനോദ കേന്ദ്രങ്ങൾക്ക് പുറമെ സ്‌കൂളുകൾ, മസ്ജിദുകൾ, ആശുപത്രികൾ, സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ, സുരക്ഷ വിഭാഗങ്ങളുടെ ഓഫീസുകൾ എന്നിവ ഇവിടെ പ്രവർത്തിക്കും.

Latest News