Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'കപ്പിത്താനില്ലാ കപ്പൽ' നിർമിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്‌യാർഡ്‌

ഡ്രൈവറില്ലാ കാറുകളെ പോലെ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിർമാണത്തിന് കൊച്ചി കപ്പൽശാല ഒരുങ്ങുന്നു. ഇതിനായി നോർവീജിയൻ കമ്പനിയുടെ കരാർ കൊച്ചിൻ ഷിപ്‌യാർഡ് സ്വന്തമാക്കി. നോർവെ കമ്പനിയായ അസ്‌കോ മരിടൈം എ.എ.സിനു വേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികൾ നിർമിച്ചു കയറ്റുമതി ചെയ്യാനാണ് കരാർ. 
കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ കപ്പൽ നിർമാണ ശാലയുമായ കൊച്ചിൻ ഷിപ്‌യാർഡും നോർവെയിലെ റീട്ടെയിൽ ഭീമനായ നോർജെസ് ഗ്രുപൻ എ.എസ്.എയുടെ ഉപകമ്പനിയായ അസ്‌കോ മാരിടൈമും ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടു. രണ്ടു സമാന ഫെറികൾ കൂടി നിർമിക്കാനും ഇരു കമ്പനികളും ധാരണയായിട്ടുണ്ട്. ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണ രഹിത ചരക്കു നീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോർവെ പദ്ധതിയാണ് ഈ 'കപ്പിത്താനില്ലാ കപ്പലായ' ഓട്ടോണമസ് ഇലക്ട്രിക് ഫെറിയുടെ നിർമാണം. ഈ പദ്ധതിക്ക് നോർവെ സർക്കാരിന്റെ ഭാഗികമായ സാമ്പത്തിക പിന്തുണയും ഉണ്ട്.


67 മീറ്റർ നീളമുള്ള ഈ ചെറു കപ്പലുകൾ പൂർണ സജ്ജമായ ഇലക്ട്രിക് ഗതാഗത ഫെറി ആയിട്ടായിരിക്കും നോർവെക്കു കൈമാറുക. 1846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലായിരിക്കും ഇതു പ്രവർത്തിക്കുക. കപ്പിത്താനില്ലാ കപ്പലുകൾ പ്രവർത്തിപ്പിക്കുന്ന ആദ്യ കമ്പനിയായ മാസറ്റേർലി എ.എസ് ആയിരിക്കും ഈ ഫെറി കൈകാര്യം ചെയ്യുക. ഓട്ടോണമസ് സാങ്കേതികവിദ്യാ രംഗത്ത് ലോകത്തെ മുൻ നിര കമ്പനിയായ കൊങ്‌സ്‌ബെർഗും മുൻനിര മാരിടൈം ഷിപ്പിംഗ് കമ്പനിയായ വിലെംസെനും സംയുക്തമായി രൂപം നൽകിയ കമ്പനിയാണ് മാസ്റ്റേർലി എ.എസ്. കൊച്ചിയിൽ നിർമാണം പൂർത്തിയാക്കി നോർവെയിലെത്തിച്ച ശേഷമായിരിക്കും കപ്പിത്താനില്ലാ കപ്പലിന്റെ പരീക്ഷണ ഓട്ടവും കമ്മീഷനിംഗും. ചരക്കു നീക്കത്തിനുപയോഗിക്കുന്ന 16 ഭീമൻ ട്രെയ്‌ലറുകൾ വഹിക്കാനുള്ള ശേഷി ഈ ഫെറികൾക്കുണ്ടാകും. കൊച്ചിൻ ഷിപ്‌യാർഡ് പൂർണമായും എൻജിനീയറിംഗ് നിർവഹിക്കുന്ന ഈ കപ്പലിന്റെ രൂപകൽപന നേവൽ ഡൈനമിക്‌സ് നോർവെ ആണ് നിർവഹിച്ചിരിക്കുന്നത്.


ആഗോള തലത്തിൽ മുൻനിര കപ്പൽ നിർമാണ കമ്പനികളെ പിന്തള്ളിയാണ് ഈ ഓട്ടോണമസ് ഇലക്ട്രിക് ഫെറി നിർമാണ കരാർ കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്. സാങ്കേതിക തികവുള്ള മികച്ച ഹൈ എൻഡ് കപ്പലുകൾ നിർമിച്ച് നേരത്തെ പടിഞ്ഞാറൻ യുറോപ്പിലേക്ക് കയറ്റുമതി ചെയ്ത ട്രാക്ക് റെക്കോർഡാണ് കൊച്ചി കപ്പൽശാലയ്ക്ക് തുണയായത്. കോവിഡ് 19 പ്രതിസന്ധി കാലത്തും പ്രതിബന്ധങ്ങളെ മറികടന്നാണ് ഈ അന്താരാഷ്ട്ര കപ്പൽ നിർമാണ കരാർ നേട്ടമെന്നതും ശ്രദ്ധേയമാണ്. കൊച്ചി വാട്ടർ മെട്രോയ്ക്കു വേണ്ടി 23 ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടുകൾ കൊച്ചി കപ്പൽശാല നിർമിക്കുന്നുണ്ട്. പുതിയ കരാറോടെ കൊച്ചിൻ ഷിപ്‌യാർഡിന് ആഗോള തലത്തിൽ മുൻനിര കപ്പൽ നിർമാതാക്കളുടെ ശ്രേണിയിൽ ഉയർന്ന സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

 

Latest News