തിരുവനന്തപുരം-കോവിഡ് 19 സമൂഹവ്യാപനം കേരളത്തിൽ സംഭവിക്കുകയും 150ലധികം ആരോഗ്യപ്രവർത്തകർ കോവിഡ് രോഗബാധിതരാകുകയും ചെയ്ത പശ്ചാത്തലത്തിൽ സ്വകാര്യമേഖലയെക്കൂടി കോവിഡ് പ്രതിരോധത്തിനായി അടിയന്തരമായി രംഗത്തിറക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
സ്വകാര്യമേഖയിലെ ആശുപത്രികൾക്ക് കോവിഡ് ചികിത്സയ്ക്ക് അനുമതി നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച വ്യക്തമായ മാർഗനിർേദശം വേണമെന്നതാണ് അവരുടെ ആവശ്യം. കേരളത്തിന്റെ ആരോഗ്യമേഖലയിൽ 60 ശതമാനം പങ്കുവഹിക്കുന്നത് സ്വകാര്യമേഖലയാണ്. അവരെക്കൂടി കോവിഡ് പ്രതിരോധത്തിൽ ഉൾപ്പെടുത്തിയാൽ അതു സർക്കാർ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും അവരുടെമേലുള്ള അമിത സമ്മർദം കുറയ്ക്കുകയും ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
ആറുമാസത്തിലേറയായി കോവിഡിനോട് പോരാടുന്നത് സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകരാണ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരാണ് രോഗബാധിതരായത്. ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലുമൊക്കെ സമാനമായ സ്ഥിതിവിശേഷമുണ്ട്.ലോക്ഡൗൺ കാലത്ത് ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. എന്നാൽ നിലവിലുള്ള കിടക്കകളുടെ എണ്ണം വൈകാതെ തികയാതെ വരും. ഇപ്പോൾ തന്നെ പലയിടത്തും രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനു കാലതാമസം ഉണ്ട്.
ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പി.പി.ഐ കിറ്റ്, എൻ1 മാസ്‌ക് തുടങ്ങിയവ ലഭ്യമല്ലെന്നും പരാതി ഉണ്ട്. ആരോഗ്യപ്രവർത്തകരെ എന്തുവില കൊടുത്തും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. സാലറി ചലഞ്ചിൽ നിന്ന് അവരെ ഒഴിവാക്കുക, അവർക്ക് റിസ്‌ക് അലവൻസ് നൽകുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ പരിഗണിക്കണം. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതുമൂലം പരിശോധനാഫലം ലഭിക്കുന്നതിൽ വലിയ കാലവിളംബം ഉണ്ടാകുന്നുണ്ട്. രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്ത് 5 ദിവസത്തിനുശേഷമാണ് ഫലം ലഭിക്കുന്നത്. മറ്റു ചില സ്ഥലങ്ങളിൽ 10 ദിവസം വരെ വൈകുന്നു. ഇതു സമൂഹവ്യാപനത്തിനു വഴിയൊരുക്കുകയാണ്. ലാബുകളുടെ എണ്ണം വർധിപ്പിക്കുന്നതോടൊപ്പം നിലവിലുള്ളവയുടെ ശേഷിയും വർധിപ്പിക്കണം. വിലകുറഞ്ഞതും കാര്യക്ഷമവുമായ ആന്റിജൻ കിറ്റുകൾ വ്യാപകമായി ലഭ്യമാക്കണം.
കോവിഡും കടൽക്ഷോഭവും ഒരുപോലെ ഒരുപോലെ തീരദേശവാസികളെ കടന്നാക്രമിക്കുകയാണ്. അവരെ സഹായിക്കാൻ കൂടുതൽ നടപടികൾ ഉണ്ടാകണം. സമൂഹവ്യാപന സൂചനകളെക്കുറിച്ച് പഠിക്കാൻ ജൂൺ 9ന് എല്ലാ ജില്ലകളിലും നടത്തിയ ആന്റിബോഡി പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതെക്കുറിച്ച് പലതരം പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സർക്കാർ നിജസ്ഥിതി വെളിപ്പെടുത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.