ബംഗളുരു പാര്‍ക്കില്‍ വെള്ളക്കടുവ കാവല്‍ക്കാരനെ കൊന്നു

ബംഗളൂരു- ബന്നെര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ വെള്ളക്കടുവകളുടെ ആക്രമണത്തില്‍ മൃഗാശാല പരിപാലകന്‍ കൊല്ലപ്പെട്ടു. ഒരാഴ്ച മുമ്പ് ജോലിയില്‍ പ്രവേശിച്ച 41കാരന്‍ അന്‍ജിയാണ് ദാരുണമായി മരിച്ചത്. വെള്ളക്കടുവകള്‍ക്ക് മാംസം നല്‍കാനായി കൂട്ടില്‍ കയറിയതായിരുന്നു ഇദ്ദേഹം. രണ്ട് കടുവക്കുഞ്ഞുങ്ങള്‍ വിശ്രമിക്കുകയായിരുന്ന കൂടിന്റെ മറുവശത്തെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധിക്കാതെ അകത്തു കടന്നതായിരുന്നു അന്‍ജി.

കടുവ ആക്രമിക്കാന്‍ വരുന്നത് കണ്ട് ഭയന്നോടെങ്കിലും സൗഭാഗ്യ എന്ന പെണ്‍കടുവ അന്‍ജിയെ ഓടിച്ചിട്ട് കടിക്കുക്കയായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

രണ്ട് വര്‍ഷം ഇതേ പാര്‍ക്കില്‍ തന്നെ മറ്റൊരു മൃഗപരിപാലകന് സിംഹങ്ങളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവിടെ അഞ്ച് ബംഗാള്‍ കടുവകള്‍ ചേര്‍ന്ന് ഒരു വെള്ളക്കടുവയെ ആക്രമിച്ചു കൊന്നതും ഈയിടെയാണ്.

 

Latest News