Sorry, you need to enable JavaScript to visit this website.

സെക്രട്ടറിയേറ്റില്‍ വഴിവിട്ട് താത്കാലിക നിയമനങ്ങള്‍; ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പിന്റെ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ ഐഎഎസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് മാധ്യമങ്ങള്‍. ശിവശങ്കര്‍ അധികാരത്തിലിരിക്കെ സെക്രട്ടറിയേറ്റില്‍ നിരവധി താത്കാലിക നിയമനങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടീം ലീഡര്‍,ഡെപ്യൂട്ടി ലീഡര്‍ തസ്തികകളില്‍ ഇത്തരത്തില്‍ അനധികൃത നിയമനം നടന്നുവെന്നാണ് വിവരം.

സാധാരണ ഐടി വിഭാഗവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സെക്രട്ടറിയേറ്റില്‍ ഉണ്ടായാല്‍ സിഡിറ്റ്,കെല്‍ട്രോണ്‍ എന്നിവയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ അയക്കുകയാണ് പതിവ്. എന്നാല്‍ ഈ പതിവ് ലംഘിച്ച് ശിവശങ്കര്‍ ഐടി സെക്രട്ടറിയായിരിക്കെ തനിക്ക് താല്‍പ്പര്യമുള്ളവരെ പരീക്ഷ പോലും നടത്താതെ നിയമിച്ചുവെന്നാണ് വിവരം.

കൂടാതെ ഇത്തരം ജീവനക്കാര്‍ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിച്ചതായും കണ്ടെത്തി. സെക്രട്ടറിയേറ്റിലെ സ്ഥിരം ജീവനക്കാര്‍ക്ക് പോലും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെയാണ് താത്കാലിക ജീവനക്കാര്‍ ഇത് ദുരുപയോഗം ചെയ്തതെന്നും പറയുന്നു.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ നിയമനം സംബന്ധിച്ച ജാഗ്രതയില്ലായ്മയുടെ പേരില്‍ ശിവശങ്കറിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റില്‍ അടക്കം നടന്ന താത്കാലിക നിയമനങ്ങള്‍ കൂടി ചര്‍ച്ചയാകുന്നത്.
 

Latest News