Sorry, you need to enable JavaScript to visit this website.

പിണറായി വിജയാ, ആ പതിനൊന്നുകാരി നിങ്ങളുടെ മോളായിരുന്നുവെങ്കിൽ ഈ അമാന്തം കാണിക്കുമോ -ഹരീഷ് വാസുദേവ്

കൊച്ചി- പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് പീഡിപ്പിച്ച കേസിൽ ടെലിഫോണിലൂടെ വിവരങ്ങൾ നൽകിയ ഐ.ജി ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവ് ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് വാസുദേവ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:
പാലത്തായി കേസിലെ സത്യം അന്വേഷിക്കാൻ ഇനിയും വസ്തുതകൾ ലഭിക്കേണ്ടതുണ്ട്. പ്രാഥമികമായി നോക്കുമ്പോൾ, പോലീസ് തന്നെ രണ്ടാമത് ഇരയുടെ മൊഴിയെടുത്തത് അടക്കം പ്രതിക്ക് സഹായകമായി വന്നു എന്നാണ്. അതിലേക്ക് പിന്നീട് വരാം, തെളിവുകളുമായി.

എന്നാൽ, അന്വേഷണം പൂർത്തിയാകാത്ത ഒരു കേസിലെ, അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങൾ കോർത്ത് ഇണക്കി, കേസ് അട്ടിമറിക്കാൻ പ്രതിക്ക് അനുകൂലമായി മാറാവുന്ന എല്ലാ പോയൻസും തെരഞ്ഞു പെറുക്കി ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണിൽ വിശദീകരിച്ചു നൽകിയത്, കേസിനു മേൽനോട്ടം നടത്തിയ ഐ.ജി ശ്രീജിത്ത് ആണ്. അന്വേഷണ ഡയറിയിൽ പ്രതിഭാഗത്തിനു ഒരുകാലത്തും ആക്‌സസ് ഇല്ലാത്ത വിവരങ്ങളാണ് പോലീസ് തന്നെ ഫോണിൽ പറഞ്ഞു കൊടുക്കുന്നത് !!

ശ്രീജിത്ത് നടത്തിയത് നഗ്‌നമായ നിയമലംഘനമാണ്. അയാളാണോ ഈ കേസ് തുടർന്നു മേൽനോട്ടം വഹിക്കുക? എങ്കിൽ പിന്നെന്തിനാണ് തുടരന്വേഷണം? പ്രതിയെ വെറുതേ വിട്ടാൽ പോരെ??ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി അറിഞ്ഞു കൊണ്ടാണോ ഇമ്മാതിരി പരിപാടി തുടങ്ങിയത്??

ഈ കേസ് അട്ടിമറിക്കാൻ ഇപ്പോൾ ഇടപെട്ടത്ക്രൈംബ്രാഞ്ച് ശ്രീജിത്ത് ആണ്. ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് അടിയന്തിരമായി നീക്കണം. ശ്രീജിത്തിന്റെ നടപടിയെപ്പറ്റി അന്വേഷണം വേണം. കേസിന്റെ ചുമതല മറ്റൊരാളെ ഏൽപ്പിക്കണം. പ്രതിപക്ഷവും ഭരണകക്ഷിയും ആരായാലും ഈ ആവശ്യം ഉന്നയിക്കാൻ വൈകുന്നത് എന്തെന്ന് എനിക്ക് മനസിലാകുന്നില്ല.

പിണറായി വിജയാ, നിങ്ങളുടെയാണ് 11 വയസുകാരി മോളെങ്കിൽ, ആ മോളുടെ ബലാൽസംഗ പരാതിയിലാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ ഐ.ജി  കേസ് നടക്കുന്ന സമയത്ത് ഇമ്മാതിരി തോന്ന്യവാസം കാണിച്ചാൽ നിങ്ങൾ നോക്കി നിൽക്കുമോ? ഇല്ലെങ്കിൽ പിന്നെ ഇതിലെന്താണ് അമാന്തം? ഇത് ആ കേസിന്റെ മാത്രം പ്രശ്‌നമല്ല, ക്രൈംബ്രാഞ്ചിന്റെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്. അവനവനു നേരെ അനീതി വരുമ്പോഴേ മനസ്സിലാവൂ എന്നാണോ??

ഈ കേസിൽ ഇനി സത്യസന്ധമായ അന്വേഷണം നടക്കണമെങ്കിൽ ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് ഇന്നുതന്നെ മാറ്റണം. അല്ലാതെയുള്ള  തുടർഅന്വേഷണം പ്രഹസനമാകും.

ഈ ആവശ്യം ഞാൻ മുഖ്യമന്ത്രിക്ക് പരാതി ആയി അയക്കുന്നു. എന്നോട് യോജിക്കുന്നവർ മുഖ്യമന്ത്രിക്ക് ഇ-മെയിൽ ആയി പരാതി അയക്കണം. നടപടി ഇല്ലെങ്കിൽ ബാക്കി കോടതിയിൽ കാണാം. പോസ്റ്റിനു കീഴിൽ പിന്തുണ പ്രഖ്യാപിക്കുന്നവർ ഒരു വരി ആവശ്യമെങ്കിലും പരാതി കൊടുക്കാതെ അതിൽ ആത്മാർത്ഥത ഉണ്ടെന്നു ഞാൻ കരുതില്ല.

 

Latest News