Sorry, you need to enable JavaScript to visit this website.

കോവിഡിൽ മാറിനിന്ന ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെന്റ് ചെയ്തു

കോട്ടയം- കോവിഡ് ഭീതിയെ തുടർന്ന് മാറിനിന്ന 12 ജീവനക്കാരെ കെ.എസ്.ആർ.ടി.സി അധികൃതർ സസ്പെന്റ് ചെയ്തു. ഈരാറ്റുപേട്ടയിൽ സർവീസ് നടത്താൻ തയാറാകാതിരുന്നതിനെ തുടർന്നാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ സസ്പെന്റ് ചെയ്തത്. അതിനിടെ, ക്വാറന്റൈനിൽ പോകേണ്ട ഉദ്യോഗസ്ഥ ഡ്യൂട്ടിക്ക് എത്തുകയും ചെയ്തു. പാലാ നഗരസഭ ജീവനക്കാരന് രോഗം ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹം യാത്ര ചെയ്ത ബസിന്റെ സമ്പർക്ക പട്ടികയിലുളള ജീവനക്കാരെ ക്വാറന്റൈനിൽ അയച്ചിരുന്നു. രോഗിയോടൊപ്പം അന്ന് ബസിൽ യാത്ര ചെയ്ത ക്ലാർക്കിനോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് 14ന് നിർദേശിച്ചിരുന്നു. എന്നാൽ ഇവർ ഡ്യൂട്ടിക്കെത്തി. ഇന്നലെ രാവിലെ ഈ ഉദ്യോഗസ്ഥയ്ക്കാണ് ടിക്കറ്റ് ആൻഡ് കാഷ് ഡ്യൂട്ടി ലഭിച്ചത്. ടിക്കറ്റ് മെഷീനുകൾ തയാറാക്കി ഇവരിൽ നിന്നും ഏറ്റുവാങ്ങാൻ കണ്ടക്ടർമാർ വിസമ്മതിച്ചു. രാവിലെ ജീവനക്കാർ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടർന്ന് സർവീസുകൾ തടസപ്പെട്ടു. തുടർന്ന് അഗ്നിരക്ഷാ സേന എത്തി അണുനശീകരണം നടത്തിയ ശേഷമാണ് ജീവനക്കാരുമായി സർവീസ് ആരംഭിച്ചത്. ആദ്യം മാറിനിന്ന ശേഷം ജോലിക്കെത്തിയവരെ ഡ്യൂട്ടിക്ക് വിടാനും അധികൃതർ തയാറായില്ല. 


ഹോം ക്വാറന്റൈനിൽ പോകേണ്ട ഉദ്യോഗസ്ഥയുടെ കാര്യത്തിൽ നടപടിയെടുക്കാതെ മറ്റു ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്ന ആക്ഷേപവും ജീവനക്കാർക്കിടയിൽ ഉയരുന്നുണ്ട്. അതേസമയം ഇതിനിടെ ഈരാറ്റപേട്ട ഡിപ്പോ അടച്ചിട്ടു എന്ന് പോസ്റ്റിട്ട പി.സി ജോർജ് എം.എൽ.എയ്‌ക്കെതിരെ സി.പി.എം പൂഞ്ഞാർ ഏരിയ കമ്മറ്റി രംഗത്തു വന്നു. ഉത്തരവാദപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ കാര്യങ്ങൾ അന്വേഷിക്കാതെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതെന്നാണ് സി.പി.എം ആരോപിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അസ്ഥി സംബന്ധിച്ച ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ച രണ്ടു രോഗികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്്. ഇതോടെ ഇവരുടെ ഇരുവശത്തും കിടന്ന ആറു പേരെ കോവിഡ് കെയർ വിഭാഗത്തിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തുന്നതിന് മുന്നോടിയായുളള പരിശോധനയിലാണ് ഇരുവരും കോവിഡ് പോസിറ്റീവായത്. ഇതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയും ആശങ്കയിലായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയവരായിരുന്നു ഇരുവരും. 

Latest News