കോട്ടയം- രണ്ട് ആരോഗ്യ പ്രവർത്തകരും ബേക്കറിയുടമയും പോലീസുകാരനും ഉൾപ്പെടെ 13 പുതിയ കോവിഡ് രോഗബാധിതർ. ഇതിൽ ഏഴും വൈക്കം മേഖലയിൽ. ജില്ലയിൽ ആകെ 13 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രണ്ടു പേർ ആരോഗ്യ പ്രവർത്തകരും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ മസ്‌കത്തിൽ നിന്നും എത്തിയതാണ്. ഒരാൾക്കു മാത്രമാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. അഞ്ചു പേർ രോഗമുക്തരായി. നിലവിൽ 186 പേരാണ് ചികിത്സയിലുള്ളത്. ജില്ലക്കാരായ ആകെ 400 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. 214 പേർ രോഗമുക്തരായി. വൈക്കം താലൂക്ക് ആശുപത്രിയിലെ ഫാർമസിസ്റ്റായ വൈക്കം സ്വദേശി(31). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നു. കോറോണ സാമ്പിൾ ശേഖരിക്കുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന പാമ്പാടി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ കാഞ്ഞിരപ്പള്ളി സ്വദേശി(31) എന്നീ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
വൈക്കം സ്വദേശിനിയായ മറവന്തുരുത്തിലെ ബേക്കറിയുടമ(63), വൈക്കം ടി.വി പുരം സ്വദേശിനി(38) ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ ശാലയിൽ ജോലി ചെയ്യുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച ഈ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു. എറണാകുളത്ത് പോലീസ് വകുപ്പിൽ ജോലി ചെയ്യുന്ന ടി.വി പുരം സ്വദേശി(44), ഉദയനാപുരം സ്വദേശി(37) പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച മാലം സ്വദേശിയായ ഡോക്ടറുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട തലയാഴം സ്വദേശി(52), ഹരിയാനയിൽ നിന്ന് ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ടി.വി പുരം സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(34), നേരത്തെ രോഗം സ്ഥിരീകരിച്ച വെച്ചൂർ സ്വദേശിനിയുടെ ഭർതൃമാതാവ് (68), ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(41), ഹൈദരാബാദിൽ നിന്ന് ജൂലൈ മൂന്നിന് എത്തി കറുകച്ചാലിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(22), ജൂലൈ അഞ്ചിന് മുംബൈയിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കറുകച്ചാൽ സ്വദേശി(58) എന്നിവർക്കും കോവിഡ് പോസിറ്റീവായി.