Sorry, you need to enable JavaScript to visit this website.

പാർട്ടിക്കാർക്കു മുന്നിൽ  പുലിയായ പിണറായി  ശിവശങ്കറിനു മുന്നിൽ  പൂച്ചയായി -കെ. മുരളീധരൻ

കോഴിക്കോട് - സ്വന്തം പാർട്ടിക്കാർക്കും നാട്ടുകാർക്കും മുന്നിൽ പുലിയായി നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം. ശിവശങ്കറിനു മുന്നിൽ പൂച്ചയായി മാറിയെന്ന് കെ. മുരളീധരൻ എം.പി. മുൻ മേയറും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പി.ടി. മധുസൂദനക്കുറുപ്പിനെ അനുസ്മരിച്ച് കോഴിക്കോട് ഡി.സി.സിയിൽ നടത്തിയ പുഷ്പാർച്ചനക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സ്വർണ കള്ളക്കടത്ത് കേസിൽ പങ്കു വ്യക്തമായ തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട മാഫിയാ പ്രവർത്തനങ്ങൾ പുറത്തു വരുമെന്ന ഭയത്തിലും ഭീതിയിലുമാണ് പിണറായി. മുഖ്യമന്ത്രിക്ക് എതിരെ പുറത്ത് സംസാരിക്കുന്നുണ്ടെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വവും കേരളത്തിലെ സി.പി.എമ്മും തമ്മിൽ രഹസ്യ ബന്ധം ഉണ്ടെന്നാണ് അനുമാനിക്കേണ്ടത്. അതിന്റെ ഭാഗമായാണ് സി.ബി.ഐ കേസ് അന്വേഷിക്കാത്തത്. എൻ.ഐ.എക്ക് നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന മാഫിയാ പ്രവർത്തനങ്ങളും സർക്കാറിന്റെ പങ്കും അന്വേഷിക്കാൻ കഴിയില്ല. അതിനു സി.ബി.ഐ തന്നെ വേണം. അന്വേഷിച്ചാൽ നെഞ്ചിടിപ്പ് ഉയരുമെന്ന് ആവർത്തിച്ച് പറയുന്ന മുഖ്യമന്തി ആരുടെ നെഞ്ചിടിപ്പാണ് ഉയരുക എന്നു കൂടി വ്യക്തമാക്കണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു.


കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കുറേയേറെ സീറ്റുകളിൽ ബി.ജെ.പിയെ ജയിപ്പിക്കാമെന്നാണ് പിണറായി ഉറപ്പു നൽകിയിരിക്കുന്നത്. ഈ നീക്കം സീതാറാം യെച്ചൂരി അറിയില്ല. ഇത്തരമൊരു രാഷ്ട്രീയ നീക്കം യാഥാർത്ഥ്യമായാൽ ബംഗാളിലെയും ത്രിപുരയിലെയും പോലെ സിപിഎമ്മിന്റെ മൂന്നാമത്തെ ശവപ്പെട്ടി കേരളത്തിൽ നിന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അനുസ്മരണ സമിതി ചെയർമാൻ കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി. അബു മുഖ്യാതിഥിയായിരുന്നു. 
അനുസ്മരണ സമിതി കൺവീനർ ദിനേശ് പെരുമണ്ണ, മുജീബ് പുറായിൽ, സന്തോഷ്, ടി.കെ.പി. അബൂബക്കർ, ടി.വസന്ത് കുമാർ, പി.ടി. സന്തോഷ് കുമാർ, കെ. ചന്ദ്രൻ, പി. ഉല്ലാസ് കുമാർ, കെ.സുന്ദരൻ എന്നിവർ പ്രസംഗിച്ചു.

 

Latest News