കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോഴിക്കോട്- കോവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ജില്ലകളിലെ കടകളും ചോമ്പാല്‍,കൊയിലാണ്ടി ഹാര്‍ബറുകളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടതായി കോഴിക്കോട് ജില്ലാകളക്ടര്‍ അറിയിച്ചു. തൂണേരി അടക്കമുള്ള ചില മേഖലകളില്‍ രൂക്ഷമായ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് നടപടി.പല ജില്ലകളിലും സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നതിനാല്‍ സംസ്ഥാന തലത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 10 ദിവസത്തിനകം അരലക്ഷം കിടക്കകള്‍ സജ്ജമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ ദിവസം തൂണേരിയില്‍  600 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 43പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തൂണേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അഞ്ഞൂറ് പേരുടെ സാംപിള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ തൂണേരി പഞ്ചായത്ത് പ്രസിഡന്റും രണ്ട് വാര്‍ഡ് മെംബര്‍മാരും ഉള്‍പ്പെടും.തൂണേരി പഞ്ചായത്തിലെ നാലാം വാര്‍ഡ് സ്വദേശിനിയായ 67കാരിക്കാണ് പ്രദേശത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. കാലിന് ശസ്ത്രക്രിയ ചെയ്യാനായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ആണ് രോഗം സ്ഥിരീകരിച്ചത്.

പിന്നാലെ ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അതിലുള്ളവരേയും പരിശോധിച്ചപ്പോള്‍ തൂണേരി ഗ്രാമത്തിലാകെ വൈറസ് പടര്‍ന്ന് വിവരം പുറത്തറിയുന്നത്. ഇവരുടെ മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച സ്ത്രീ പല മരണവീടുകളിലും എത്തിയിരുന്നതായി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

Latest News