തിരുവനന്തപുരം- സ്വർണ്ണക്കടത്ത് കേസിൽ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്തു വിട്ടയച്ചു. ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്. പുലർച്ച രണ്ടരയോടെയാണ് ശിവശങ്കറിനെ വീട്ടിലേക്ക് തന്നെ കസ്റ്റംസ് തിരികെ എത്തിച്ചത്. സംസ്ഥാന സർക്കാറിന് ഏറെ ആശ്വാസം നൽകുന്നതാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാതെ തിരികെ അയച്ചത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്തുമായും സ്വപ്ന സുരേഷുമായുംഎം.ശിവശങ്കറിന് വളരെ അടുത്തബന്ധമുള്ളതായി വ്യക്തമായിരുന്നു. ഇന്നലെ വൈകിട്ട് ശിവശങ്കറിന്റെ പൂജപ്പുരയിലുള്ള വീട്ടിൽ കസ്റ്റംസ് മൊഴിനൽകാൻ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നൽകി. ഇതിനെതുടർന്ന് വൈകിട്ട് 5.15ഓടെ സെക്രട്ടറിയേറ്റിന് സമീപമുള്ള കസ്റ്റംസ് ഓഫീസിൽ അദ്ദേഹം എത്തി.
നേരത്തെ ശിവശങ്കറിന്റെ പൂജപ്പുരയിലുള്ള വീട്ടിലും സെക്രട്ടറിയേറ്റിന് സമീപമുള്ള ഫ്‌ളാറ്റിലും കസ്റ്റംസ് റെയ്ഡ് നടത്തിയരുന്നു. ഇതിൽ പ്രധാനപ്പെട്ട രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റിന് സമീപമുള്ള ഒരു സ്വകാര്യഹോട്ടലിലും കസ്റ്റംസ് പരിശോധനനടത്തിയിരുന്നു. ഇവിടെ സംശയകരമായസാഹചര്യത്തിൽ ജൂലൈ 1,2 തീയതികളിൽ നാലുപേർ താമസിച്ചിരുന്നതായി വിവരം ലഭിച്ചു. ഇതിനെതുടർന്നാണ് ഈ ഹോട്ടലിൽ പരിശോധനനടത്തിയത്. ഇവർ സ്വർണ്ണം വാങ്ങാനായി എത്തിയവരാണെന്നാണ് സംശയം.ജൂലൈ 5നാണ് സ്വർണ്ണം പിടികൂടുന്നത്.