കോഴിക്കോട് - കോവിഡ് ഭേദമായതിന് പിന്നാലെ യുവാവ് മരിച്ചു. നന്മണ്ട കൂളിപ്പൊയിലിൽ ചെറുവലത്ത് സിജിലേഷാ(33) ണ് മരിച്ചത്. കഴിഞ്ഞ 27 ദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സിജിലേഷിന്റെ അവസാനത്തെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. ബംഗ്ലുരുവിൽ സഹോദരീഭർത്താവിന്റെ ഫ്രൂട്ട്‌സ് കടയിൽ ജോലി ചെയ്യുകയായിരുന്ന സിജിലേഷ് സഹോദരൻ ദിലീപിന് അസുഖമായതിനെതുടർന്ന് ജൂൺ 18ന് കാർ മാർഗം നാട്ടിലേക്ക് വരികയായിരുന്നു. വഴിമധ്യേ വയനാട്ടിലെത്തിയപ്പോൾ സിജിലേഷിനും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടു. കാർ നിർത്തി കുറച്ചു വിശ്രമിച്ചതിനു ശേഷം ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. സഹോദരന് കോവിഡ് പരിശോധന ഫലം നെഗറ്റീവായിട്ടും സിജിലേഷിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതിനിടെ പ്ലാസ്മ തെറാപ്പിക്ക് വിധേയനായെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. തലച്ചോറിന് പഴുപ്പ് ഉണ്ടെന്ന സംശയത്തിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ടു ദിവസം മുമ്പ് എം.ആർ. സ്‌കാൻ നടത്തിയപ്പോഴാണ് തലച്ചോറിലെ ഞെരമ്പ് പൊട്ടിയതായി കണ്ടത്. കോവിഡ് ഫലം നെഗറ്റീവായിട്ടും വെന്റിലേറ്ററിൽ കഴിയുകയായിരുന്ന സിജിലേഷിന്റെ മരണം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: പ്രിയ കണ്ണാടിപ്പൊയിൽ. മകൾ: വേദിക: സഹോദരങ്ങൾ: ദിലീപ്, സജിവൻ, നിഷ അത്തോളി, ഷിനി പുത്തൂർ വട്ടം. അച്ഛൻ: കുട്ടമ്പൂർ വാഴമ്പറ്റക്കണ്ടി രാമൻ കുട്ടി നായർ, അമ്മ: ചേരോത്ത് ദേവി. രാത്രി ഏഴിന് കോവിഡ് ചട്ടപ്രകാരം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്‌കരിച്ചു.