മലപ്പുറം- കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ വിവിധ മേഖലകൾ പ്രതിസന്ധിയിലായി. അന്യസംസ്ഥാന തൊഴിലാളികൾ കേരളം വിട്ടതോടെയാണ് പ്രതിസന്ധി വർധിച്ചത്. സ്വദേശങ്ങളിലേക്ക് മടങ്ങാത്ത തൊഴിലാളികൾ കൂലിവർധിപ്പിക്കുകയും ചെയ്തു.
നിർമാണ മേഖല, കൃഷി, ഹോട്ടൽ വ്യവസായം എന്നിവിടങ്ങളിലാണ് തൊഴിലാളി ക്ഷാമം പ്രകടമായി പ്രതിഫലിക്കുന്നത്. കോൺഗ്രീറ്റ് തൊഴിലാളികളടക്കം നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികളും മാസങ്ങൾക്ക് മുമ്പെ സ്വദേശങ്ങളിലേക്ക് മടങ്ങി.
നാട്ടിൽ ബാക്കിയുള്ള തൊഴിലാളികളാകട്ടെ ആവശ്യക്കാർ വർധിച്ചതോടെ കൂലി വർധിപ്പിച്ചു. നേരത്തെ 800 രൂപയായിരുന്ന കൂലി ഇപ്പോൾ ആയിരംരൂപ വരെയാക്കി. ഉയർന്ന കൂലിയിലും ജോലിക്ക് ആളെ കിട്ടാത്ത അവസ്ഥയാണിപ്പോൾ. കോവിഡ് വ്യാപനം നിർമാണ മേഖലയെ സാരമായി ബാധിച്ചു. നിർമാണം ആരംഭിച്ച കെട്ടിടങ്ങൾ പൂർത്തിയാക്കുന്ന ജോലികളാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. ഇതിനിടെ സിമന്റ് വിലയിലുണ്ടായ വലിയ വർധനവും നിർമാണ മേഖലക്ക് തിരിച്ചടിയായി. സിമന്റ് വില ചാക്കിന് 80 രൂപ വരെയാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ വർധിച്ചത്. ക്രഷറുകളിലും തൊഴിലാളികളില്ലാത്തതിനാൽ ഉൽപാദനം കുറഞ്ഞു. നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകളെയും മാന്ദ്യം ബാധിച്ചിട്ടുണ്ട്.
കാർഷികമേഖലയിൽ തൊഴിലാളി ക്ഷാമം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. നെൽകർഷകരെയാണ് ഇത് കൂടുതലായും ബാധിക്കുക. കഴിഞ്ഞ കുറെ വർഷങ്ങളായി നെൽവയലുകളിൽ ജോലിയെടുക്കുന്നത് ബംഗാളികളാണ്. ഇവർ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നത് കർഷകർക്ക് സാമ്പത്തികമായി ലാഭമുണ്ടാക്കിയിരുന്നു.
എന്നാൽ ബംഗാളികളിലേറെയും നാട്ടിലേക്ക് മടങ്ങിയതോടെ കാർഷികമേഖലയും പ്രതിസന്ധിയിലായി. രണ്ടു മാസത്തിനു ശേഷം വിളവെടുക്കാനുള്ള കൃഷി കൊയ്‌തെടുക്കാൻ തൊഴിലാളികളെ കിട്ടില്ലെന്ന ആശങ്ക കർഷകർക്കുണ്ട്. ഹോട്ടലുകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ അഭാവം വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. പൊറോട്ടയുണ്ടാക്കുന്നതിന് തൊഴിലാളികളെ കിട്ടാത്തതാണ് പ്രധാന പ്രതിസന്ധി. അന്യസംസ്ഥാന തൊഴിലാളികളാണ് ഈ മേഖലയിൽ പ്രധാനമായും ജോലിയെടുത്തിരുന്നത്. ക്ലീനിംഗ് വിഭാഗത്തിലും തൊഴിലാളികളെ ലഭിക്കുന്നില്ല. പല ഹോട്ടലുകളും തൊഴിലാളി ക്ഷാമം മൂലം അടഞ്ഞു കിടക്കുകയാണ്.
അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് ബസ് വ്യവസായത്തെയും സാരമായി ബാധിച്ചു. പല റൂട്ടുകളിലും ബസുകളുടെ പ്രധാനവരുമാനം ഈ തൊഴിലാളികളായിരുന്നു.