കോവിഡ് കാലം ഇൻഡോർ ഗെയിംസ് വിപണിയുടെ വസന്ത കാലമായിരുന്നു. കാരംസ്, ചെസ്, ലുഡോ, സ്‌നേക് ആന്റ്് ലാഡർ, ചീട്ട്്, ചൈനീസ് ചെക്കർ ബോർഡുകൾ. ബാഡ്മിന്റൺ തുടങ്ങിയവക്ക് കോവിഡ് കാലത്ത് വൻ ഡിമാന്റായിരുന്നു. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് കാരം ബോഡുകളാണ്. ഡിമാന്റ് കൂടിയായതോടെ അത് വിലയിലും പ്രതിഫലിച്ചു. ഇതോടൊപ്പം ചൈനീസ് ഉൽപന്ന ഇറക്കുമതി നിയന്ത്രണവും കൂടിയായപ്പോൾ വില വാണംപോലെ കുതിച്ചുയർന്നു. ഇത് സ്‌റ്റോക്കുള്ളവർക്ക് മെച്ചമുണ്ടാക്കി.
കേരളത്തിൽ ഒരു വർഷത്തെ ശരാശരി കാരം ബോർഡ് വിപണി 6 കോടിയോളം രൂപയുടേതാണ്. ഇതിൽ 3 കോടിയുടെ വിൽപനയും നടക്കാറ് ഏപ്രിൽ-ജൂലൈ മാസങ്ങളിലാണ്. വേനലവധിയും മഴക്കാലവുമാണ് കാരണങ്ങൾ. എന്നാൽ, ആദ്യത്തെ കോവിഡ്കാല ലോക്ഡൗൺ വേളയിലെ ഒന്നര മാസത്തിൽ തന്നെ കേരളത്തിൽ 3 കോടിയോളം രൂപയുടെ കാരം ബോർഡുകൾ വിറ്റഴിഞ്ഞു. ഇതു സർവകാല റെക്കോർഡാണെന്ന് വ്യാപാരികൾ സക്ഷ്യപ്പെടുത്തുന്നു. വിലയിലും കാര്യമായ വ്യത്യാസം വന്നു. കാരം ബോർഡുകളുടെ വരവു കുറഞ്ഞതും ഡിമാൻഡ് ഏറിയതുമാണ് വില വലിയ തോതിൽ വർധിക്കാനിടയാക്കിയത്. ലോക്ഡൗണിനു മുൻപ് 500 മുതൽ 800 വരെ രൂപയ്ക്കു ലഭിച്ചിരുന്ന ഇടത്തരം കാരംബോർഡുകളുടെ വില 800 മുതൽ 1200 വരെയായി ഉയർന്നു. ലോക്ഡൗൺ കാലത്തു ബാഡ്മിന്റൻ ഉപകരണങ്ങൾക്കും ആവശ്യക്കാരേറെയായിരുന്നു. ഇതു ബാഡ്മിന്റൻ റാക്കറ്റുകളുടെ വിൽപനയിലും വർധനയുണ്ടാക്കി.