Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത്  കേസിൽ മുഴുവൻ പ്രതികളെയും എൻ.ഐ.എ പുറത്തു കൊണ്ടുവരും -ജെ.പി. നദ്ദ

ബി.ജെ.പി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസ് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട് - സ്വർണക്കടത്ത് കേസിൽ മുഴുവൻ പ്രതികളെയും പിടികൂടാൻ എൻ.ഐ.എ സംഘത്തിന് കഴിയുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ പറഞ്ഞു. കള്ളനെ സ്വന്തം കൈവെള്ളയിൽ ഇരുത്തിയാണ് ചിലർ മറ്റുള്ളവരോട് തിരയാൻ പറയുന്നതെന്നും സ്വർണക്കടത്ത് ഇടപാടിലെ രാജ്യാന്തര ബന്ധവും രാഷ്ട്രീയ ബന്ധവും പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 
ബി.ജെ.പി കാസർകോട് ജില്ലാ കമ്മറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ദൽഹിയിൽ നിന്നും വെർച്വൽ റാലിയായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തോടും മലയാളികളോടും ഏറ്റവും അടുപ്പവും കരുതലും കാണിക്കുന്ന സർക്കാഖാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. 


കേരളത്തിൽ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോഴും രണ്ടു തവണ പ്രളയ ദുരന്തമുണ്ടായപ്പോഴും ചുഴലിക്കാറ്റ് കെടുതിയുടെ സമയത്തും നേരിട്ട് എത്തി സമാശ്വാസം നൽകിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. കോവിഡ് മഹാമാരിയെ നേരിടാൻ ആവശ്യമായ സഹായങ്ങൾ നൽകുന്നതോടൊപ്പം, ലോക്ഡൗൺ മൂലം കഷ്ടപ്പെട്ട സാധാരണക്കാർക്ക് ആശ്വാസ ധനവും ധാന്യങ്ങളും നൽകിയത് കേന്ദ്ര സർക്കാരാണ്. ആത്മാർത്ഥത കൈമുതലാക്കിയ പ്രവർത്തകരാൽ സമ്പന്നമായ കേരളത്തിൽ സമീപ ഭാവിയിൽ ബി.ജെ.പിയുടെ വൻ വിജയം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
വെർച്വൽ ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് അധ്യക്ഷനായി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, അഖിലേന്ത്യാ സംഘടനാ ജന.സെക്രട്ടറി ബി.എൽ.സന്തോഷ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ദേശീയ സമിതിയംഗം സി.കെ.പത്മനാഭൻ, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, സംസ്ഥാന സമിതിയംഗങ്ങളായ പി.സുരേഷ് കുമാർ ഷെട്ടി, എം.സഞ്ജീവ ഷെട്ടി എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.വേലായുധൻ സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.

 

Latest News