Sorry, you need to enable JavaScript to visit this website.

പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തി: നന്ദി പറഞ്ഞ് അജിത്ത് 

മലപ്പുറം- പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തനായ ആൾ മഞ്ചേരി മെഡിക്കൽ കോളേജിൽനിന്നു വീട്ടിലേക്കു മടങ്ങി. 
കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അജിത്താണ് പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടത്. കോവിഡ് രോഗവിമുക്തരായ ഷാഹുൽ ഹമീദും അബ്ദുൽ ലത്തീഫുമാണ് അജിത്തിനു പ്ലാസ്മ നൽകിയത്. ഇരുവരും അജിത്തിനെ യാത്രയയക്കാൻ ആശുപത്രിയിലെത്തിയിരുന്നു. തനിക്ക് പുതുജീവൻ നൽകിയ പ്ലാസ്മ ദാതാക്കൾക്ക്് നന്ദി പറഞ്ഞാണ് അജിത്തും കുടുംബാംഗങ്ങളും വീട്ടിലേക്കു തിരിച്ചത്.
ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന നിലമ്പൂർ ചോക്കാട് സ്വദേശി അജിത്ത് കുമാർ (56) ജൂൺ 12 നാണ് നാട്ടിലെത്തിയത്. 17 ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് സ്രവം പരിശോധനയ്ക്ക് നൽകി. ജൂൺ 22 നാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, ബ്ലഡിലേക്ക് വൈറസ് ബാധിക്കുന്ന സെപ്റ്റിസീമിയ എന്നീ അവസ്ഥകൾ കണ്ടെത്തിയതോടെ സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം രണ്ടു തവണ പ്ലാസ്മ തെറാപ്പി നടത്തി. രോഗം ഭേദമായതോടെ മെഡിക്കൽ ബോർഡിന്റെയും ജില്ലാ മെഡിക്കൽ ബോർഡിന്റെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും അനുവാദത്തോടെ അജിത്തിനെ ജൂലൈ ഒമ്പതിനു സ്റ്റെപ് ഡൗൺ വാർഡിലേക്ക് മാറ്റി.
പ്ലാസ്മ ദാതാക്കളായ ഷാഹുൽ ഹമീദിനും അബ്ദുൽ ലത്തീഫിനും ഇതു മനസ്സു നിറഞ്ഞ നിമിഷമായിരുന്നു. കോവിഡ് മഹാമാരിയിൽനിന്നു അജിത്തിനെ രക്ഷിക്കാനായതിൽ സന്തോഷമുണ്ടന്നു ഇരുവരും പ്രതികരിച്ചു. അബുദാബിയിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശിയായ ഷാഹുൽ ഹമീദിന് (34) മെയ് 10 നാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ 28 ന് രോഗം ഭേദമായി വീട്ടിലേക്കു മടങ്ങി. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശിയായ അബ്ദുൽ ലത്തീഫ് (45) മുംബൈയിൽ നിന്നാണ് നാട്ടിലെത്തിയത്. ഏപ്രിൽ 21 ന് കോവിഡ് സ്ഥിരീകരിച്ച് ജൂൺ 15 ന് കോവിഡ് വിമുക്തനായി ആശുപത്രി വിട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടും കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാർ, നോഡൽ ഓഫീസർ ഡോ. പി. ഷിനാസ് ബാബു, മാസ് മീഡിയ ഓഫീസർ രാജു എന്നിവർ അജിത്തിനെ യാത്ര അയക്കാൻ എത്തിയിരുന്നു.
 

Latest News