Sorry, you need to enable JavaScript to visit this website.

വ്യാജ എസ്.ബി.ഐ ബ്രാഞ്ച്; പ്രതിയുടെ അച്ഛനും അമ്മയും മുന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍

ചെന്നൈ-സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ ശാഖ ആരംഭിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് യുവാക്കളില്‍ ഒരാള്‍ മുന്‍ ബാങ്ക് ജീവനക്കാരുടെ മകന്‍. മൂന്ന് പേരാണ് അറസ്റ്റിലായതെന്നും ഇവരില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരനായ കമല്‍ ബാബുവാണ് സൂത്രധാരനെന്നും ഇയാളുടെ മാതാപിതാക്കള്‍ ബാങ്ക് ജീവനക്കാരായിരുന്നുവെന്നും പന്റുത്തി എസ്.ഐ അംബേദ്കര്‍ പറഞ്ഞു. കമല്‍ബാബുവിന്റെ പിതാവ് പത്ത് വര്‍ഷം മുമ്പ് മരിച്ചുവെന്നും മാതാവ് രണ്ട് വര്‍ഷം മുമ്പാണ് വിരമിച്ചതെന്നും  അദ്ദേഹം പറഞ്ഞു.

കടലൂര്‍ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം. കമല്‍ ബാബുവിന്റെ നേതൃത്വത്തില്‍ മൂന്നുമാസം മുമ്പ് ആരംഭിച്ച ശാഖയില്‍ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല.

ഒരു ഉപഭോക്താവ് സംശയം തോന്നി എസ്.ബി.ഐ.യുടെ മറ്റൊരു ശാഖയില്‍ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്.

ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകള്‍, പണം അടയ്ക്കുന്നതിനുള്ള രസീതുകള്‍ എന്നിവയടക്കമുള്ള വ്യാജ രേഖകള്‍ പോലീസ് പിടിച്ചെടുത്തു.

പന്റുത്തിയില്‍തന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബര്‍ സ്റ്റാമ്പുകള്‍ നിര്‍മിക്കുന്നയാളുടെയും സഹായത്തോടെയായിരുന്നു ചെറിയ വാടകമുറിയില്‍ ബാങ്ക് ആരംഭിച്ചത്. ഇവര്‍ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരായി ഇവിടെയുണ്ടായിരുന്നത്.

പന്റുത്തിയില്‍ രണ്ട് ശാഖകളാണ് എസ്.ബി.ഐ.യ്ക്കുള്ളത്. ഇതില്‍ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഉപയോക്താവ് അന്വേഷിച്ചതോടെയാണ് ബാങ്കധികൃതര്‍ ഇതേക്കുറിച്ച് അന്വേഷിച്ചത്.

 

Latest News