Sorry, you need to enable JavaScript to visit this website.

കനകം മൂലം, കാമിനി മൂലം...

തിരുവനന്തപുരം വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റിനെ മറയാക്കി കടത്താൻ ശ്രമിച്ച 30 കിലോ സ്വർണം പിടികൂടിയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണല്ലോ. യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം കണ്ടെത്തിയത്. ഈ കള്ളക്കടത്തിന് ഒട്ടേറെ പുതുമകളും സവിശേഷതകളുമുണ്ടെന്ന് സംഭവം പുറത്തു വന്നതോടെ തന്നെ വ്യക്തമാക്കപ്പെട്ടിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണക്കടത്ത് നടത്തുന്നത് രാജ്യത്ത് ആദ്യമായാണ് എന്നതാണ് അതിലൊന്ന്.


സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ സ്വർണ വേട്ടയാണിതെന്നത് മറ്റൊരു പ്രത്യേകതയാണ്. സാധാരണ നിലയിൽ ഡിപ്ലോമാറ്റിക് ബാഗേജുകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കാറില്ലെന്നതിന്റെ മറവിലാണ് കള്ളക്കടത്ത് നടന്നിരിക്കുന്നത്. കസ്റ്റംസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബാഗേജ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഭക്ഷ്യ വസ്തുക്കളെന്ന വ്യാജേനയെത്തിയ ബാഗേജിൽ നിന്നാണ് ഇത്രയും വലിയ സ്വർണ വേട്ട നടന്നിരിക്കുന്നത്. സംഭവത്തിൽ ആദ്യ ദിവസം കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത യു.എ.ഇ കോൺസുലേറ്റ് മുൻ ജീവനക്കാരൻ സരിത്തിനെ ചോദ്യം ചെയ്യുന്നതും കൂടുതൽ പരിശോധനകളും മറ്റു അന്വേഷണ നടപടികളും തുടരുകയാണ്.


ഒരിടപാടിന് 15 ലക്ഷം രൂപ വരെയാണ് കമ്മീഷൻ വാങ്ങിയിരുന്നതെന്നാണ് സരിത് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വർണം വിമാനത്തിന് പുറത്തെത്തിക്കുകയായിരുന്നു സരിത്തിന്റെ പ്രധാന ചുമതല. ഇതിനായി നേരത്തേ ജോലി ചെയ്തിരുന്ന കോൺസുലേറ്റ് പി.ആർ.ഒയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കുകയായിരുന്നു. പി.ആർ.ഒ ചമഞ്ഞ് പലരെയും സരിത് തെറ്റിദ്ധരിപ്പിച്ചതായും പരിശോധനക്കിടെ വിമാനത്താവളം ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സരിത്തിനെ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ പുറത്തു വരുന്ന വിവരങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റെ മൊഴിയനുസരിച്ച് കൂട്ടുപ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ പേരുവിവരങ്ങളാണ് വിവാദത്തിനുള്ള വിഷയമായി പ്രതിപക്ഷവും മാധ്യമങ്ങളും ആഘോഷമാക്കുന്നത്. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ കൊഴുക്കുന്നത്.


അവർക്കുള്ള ബന്ധങ്ങളും അവരുടെ ജീവിത പശ്ചാത്തലങ്ങളും കണ്ടെത്തി രാഷ്ട്രീയ വിഷയമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. അവർ ഇപ്പോൾ ജോലി ചെയ്യുന്ന ഐ.ടി വകുപ്പുമായി ബന്ധമുള്ള ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ഓപറേഷനൽ മാനേജർ എന്ന പദവിയാണ് വിവാദത്തിനും ആരോപണങ്ങൾക്കുമുള്ള കാരണമായി ഉപയോഗിക്കപ്പെട്ടത്. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്ന ഉടൻ തന്നെ പ്രസ്തുത ജോലിയിൽ നിന്ന് അവരെ ഒഴിവാക്കി. സ്വപ്‌നക്ക് ബന്ധമുണ്ടെന്ന ആരോപണമുയർന്നതിന്റെ അടിസ്ഥാനത്തിൽ ഐ.ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന എം. ശിവശങ്കർ ഐ.എ.എസിനെ തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റുകയും ചെയ്തു. എങ്കിലും ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. മുൻ സർക്കാറിന്റെ കാലത്തു നടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെയും താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനുള്ള ആദ്യത്തെ മറുപടിയാണ് സ്വപ്‌ന സുരേഷിന്റെ പുറത്താക്കലും എം. ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റിയതും.


ഇപ്പോഴത്തെ സംഭവത്തോട് താരതമ്യം ചെയ്യുന്ന മുൻ സർക്കാറിന്റെ കാലത്തുണ്ടായ സോളാർ വിവാദത്തിൽ ചിലരെയെങ്കിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് എപ്പോഴായിരുന്നുവെന്ന് പഴയ സംഭവങ്ങൾ ഓർത്തെടുത്താൽ മനസ്സിലാക്കാനാകും. പലരേയും അവസാന ഘട്ടം വരെ സംരക്ഷിക്കാനുള്ള നീക്കങ്ങളും അന്വേഷണം തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും അക്കാലത്തുണ്ടായിരുന്നുവെന്നത് മറക്കാറായിട്ടില്ല. കൂടുതൽ കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് വൻ സ്വർണക്കള്ളക്കടത്ത് എന്ന യഥാർത്ഥ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിക്കൂടാ. കാരണം നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ ബാധിക്കുന്ന വിധത്തിലാണ് സ്വർണക്കടത്ത് നടക്കുന്നതെന്നാണ് വിവരം. പ്രതിവർഷം 200 ടൺ സ്വർണമെങ്കിലും അനധികൃത മാർഗങ്ങളിലൂടെ രാജ്യത്തേക്കെത്തുന്നുണ്ട്.


നികുതിയിനത്തിലുള്ള നഷ്ടത്തിനൊപ്പം കള്ളപ്പണം ഒളിപ്പിക്കാനുള്ള വഴിയായും ഇത്തരം സ്വർണ ഇറക്കുമതി വിനിയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ സ്വർണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണം. 
വളരെ വലിയൊരു തട്ടിപ്പാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതകളുള്ള ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തു കൊണ്ടുവരിക തന്നെ വേണം. കുറ്റാരോപിതർക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കണ്ടെത്തണം. അതിൽ ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും പുറത്തു കൊണ്ടുവരികയും അർഹമായ ശിക്ഷ ലഭ്യമാക്കുകയും വേണം.

Latest News