Sorry, you need to enable JavaScript to visit this website.

'ജല' പ്രവർത്തകർ തുണച്ചു; കരൾ രോഗം ബാധിച്ച റിയാസ് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി

റിയാസ് ജിദ്ദയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യയുടെ വന്ദേഭാരത് വിമാനത്തിൽ.

ജിസാൻ- ഗുരുതരമായ കരൾ രോഗം ബാധിച്ച് സാംത ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പറപ്പൂർ സ്വദേശി റിയാസ് 'ജല'യുടെ സഹായത്തോടെ അടിയന്തര ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി. രോഗബാധയെതുടർന്ന് ജോലിയും വരുമാനവുമില്ലതാകുകയും സ്‌പോൺസർ ഹുറൂബാക്കുകയും ചെയ്തതോടെ ശാരീരികമായും മാനസികമായും തളർന്ന റിയാസിന് ആവശ്യമായ ചികിത്സയും സഹായങ്ങളും നൽകി നാട്ടിൽ പോകുന്നതിനുമുള്ള വഴിയൊരുക്കിയത് സാംതയിലെ'ജല' ജറാദിയ യൂണിറ്റ് പ്രവർത്തകരാണ്.ഇന്നലെ ഉച്ചക്ക് ജിദ്ദയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യയുടെ വന്ദേഭാരത് വിമാനത്തിൽ റിയാസ് നാട്ടിലേക്ക് യാത്രയായി.   
കഴിഞ്ഞ പതിനഞ്ചുവർഷമായി സാംത മത്സ്യമാർക്കറ്റിൽ സ്വന്തം നിലയിൽ ജോലികൾ ചെയ്തിരുന്ന റിയാസ് ലോക്ഡൗണിനെ തുടർന്ന് ജോലിയും വരുമാനവുമില്ലാതെ പ്രതിസന്ധിയിലായിരുന്നു. മൂന്നാഴ്ച മുമ്പ് കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് റിയാസിനെ'ജല' പ്രവർത്തകരാണ് സാംത ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി അടിയന്തരമായി നാട്ടിൽ അയക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് 'ജല' കേന്ദ്രകമ്മിറ്റി ഭാരവാഹികളായ വെന്നിയൂർ ദേവനും സണ്ണി ഓതറയും സ്‌പോൺസറെ കണ്ടെത്തി വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് ആറു മാസം മുമ്പ് റിയാസിനെ ഹുറൂബാക്കിയ വിവരം അറിയുന്നത്. അവർസ്‌പോൺസറെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഹുറൂബ് ഒഴിവാക്കി എക്‌സിറ്റ് വിസ അടിക്കാൻ റിയാദിൽ നിന്ന് ശ്രമങ്ങൾ നടത്തിയെങ്കിലും നിയമപ്രശ്‌നങ്ങൾ മൂലം നടന്നില്ല. പിന്നീട് ജിസാൻ ഡിപ്പോർട്ടേഷൻ സെന്റർ ഡയറക്ടറും ലേബർ ഓഫീസ് അധികൃതരുമായി ബന്ധപ്പെട്ട് ഹുറൂബ് ഒഴിവാക്കി എക്‌സിറ്റ് വിസ അടിക്കുകയും ഇന്ത്യൻ എംബസിയുടെ വന്ദേ ഭാരത് വിമാനത്തിൽ യാത്രക്കുള്ള ഏർപ്പാടുകൾ ചെയ്യുകയുമയിരുന്നു. 'ജല' പ്രവർത്തകർ സഹായമഭ്യർഥിച്ചതിനെ തുടർന്ന് റിയാസിന് മാനുഷിക പരിഗണന നൽകി ചികിത്സക്കായി നാട്ടിൽ പോകാൻ വിസ നൽകണമെന്ന് അഭ്യർഥിച്ചു  ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ജിസാൻ ഡിപ്പോർട്ടേഷൻ സെന്റർ ഡയറക്ടർക്ക് പ്രത്യേക കത്ത് നൽകിയിരുന്നു. കഴിഞ്ഞാഴ്ച ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ 'ജല' യുടെ ചാർട്ടേഡ് വിമാനത്തിൽ റിയാസിനെ നാട്ടിലയക്കാൻ ശ്രമിച്ചെങ്കിലും വിസ അടിച്ചു കിട്ടാത്തതിനാൽ പോകാൻ കഴിഞ്ഞില്ല.
'ജല' ഏരിയ പ്രസിഡന്റ് എൻ.എം.മൊയ്തീൻ ഹാജി, ജറാദിയ യൂണിറ്റ് ഭാരവാഹികളായ ജോജോ, ഹരിദാസ്, രാജ്‌മോഹൻ തിരുവനന്തപുരം, മോഹൻദാസ്, ശ്യാം എന്നിവരാണ് റിയാസിന് ചികിത്സക്കും നാട്ടിലേക്ക് പോകാനുള്ള യാത്രാരേഖകൾ ശിരിയാക്കുന്നതിനും മറ്റ് സഹായങ്ങൾക്കുമായി മുന്നിട്ടിറങ്ങിയത്.യാത്രാരേഖകളും വിമാന ടിക്കറ്റും സുരക്ഷാ കിറ്റും നൽകി റിയാസിനെ ചൊവ്വാഴ്ച രാത്രി ജിസാനിൽ നിന്ന് സഹയാത്രികർക്കൊപ്പം 'ജല' പ്രവർത്തകർ യാത്രയാക്കി.
 

 

Latest News