ആളെ കിട്ടാനില്ല, തെങ്ങുകയറ്റത്തിന് കുരങ്ങുകള്‍!  ദിവസം 1,000 തേങ്ങകള്‍ വരെ ഇടും

ബാങ്കോക്ക്-കേരളത്തിലായാലും പുറത്തായായാലും ഏറ്റവും ക്ഷാമം അനുഭവപ്പെടുന്ന തൊഴിലാളികളാണ് തെങ്ങുകയറ്റക്കാര്‍. ചെറുതെങ്കിലും തെങ്ങൊന്നിന് അമ്പത് രൂപയാണ് കേരളത്തിലെ റേറ്റ്. എന്നിട്ടു പോലും ആളില്ലാത്ത അവസ്ഥയാണ്. തേങ്ങയുടെയും തേങ്ങാ ഉല്‍പ്പന്നങ്ങളുടെയും ഡിമാന്റ് അനുദിനം കൂടിവരുകയുമാണ്. ഈ സാഹചര്യത്തില്‍ തെങ്ങുകയറ്റത്തിന് കുരങ്ങുകളെ ഉപയോഗിച്ച് വരുകയാണ് തെക്കന്‍ തായ്‌ലന്‍ഡിലെ കര്‍ഷകര്‍. ഇവയെക്കൊണ്ട് ദിവസം ആയിരം തേങ്ങകള്‍ വരെ ഇടീക്കുന്നു. കൂലിയും ലാഭം. അമ്മമാരില്‍ നിന്ന് ചെറുപ്പത്തിലേ തട്ടിയെടുത്തു ചങ്ങലയ്ക്കിട്ടു പരിശീലിപ്പിച്ചാണ് ഈ കുരങ്ങുകളെ ജോലിയ്ക്കു ഉപയോഗിക്കുന്നത്.
ഒരു പന്നിവാലുള്ള കുരങ്ങായ കുലാപ് വിഭാഗത്തിലുള്ളവയെയാണ് അടിമ കുരങ്ങുകള്‍ ആക്കി മാറ്റുന്നത്. തെക്കന്‍ തായ്‌ലന്‍ഡിലെ സമൃദ്ധമായ മഴക്കാടുകളില്‍ വലിയ കുടുംബമായി ജീവിക്കേണ്ട കുരങ്ങുകളാണ് കുലാപ്. ഇവ ബുദ്ധിമാന്‍മാരും ഇണങ്ങുന്നവയുമാണ്. ചിന്തകളും വികാരങ്ങളും ആശയവിനിമയം നടത്താന്‍ കഴിവുള്ളവയുമാണ്  സഹോദരങ്ങളോടും അമ്മയോടും ഒപ്പം വര്‍ഷങ്ങളോളം ജീവിക്കേണ്ടവ. പകരം, അവന്‍ ശിശുവായിരിക്കുമ്പോള്‍ തന്നെ കാട്ടില്‍ നിന്ന് തട്ടിയെടുത്തു കഴുത്തില്‍ ചങ്ങലയിട്ടു, കൂട്ടിലേക്ക് മാറ്റി ഒരു സ്‌പെഷ്യലിസ്റ്റ് 'മങ്കി സ്‌കൂളിലേക്ക്' കൊണ്ടുപോയി പരിശീലിപ്പിക്കുകയാണ്. അവിടെ, 100 അടി ഉയരമുള്ള തെങ്ങില്‍ കയറ്റുന്നു. ദിവസം 1,000 തേങ്ങകള്‍ വരെ എടുക്കാന്‍ പരിശീലനം കൊടുക്കുന്നു.
അവന്റെ ശരീരം തേങ്ങാക്കുലയെക്കാള്‍ ചെറുതാണ്. പക്ഷേ ഓരോന്നിനെയും അതിന്റെ കുലയില്‍ നിന്ന് വളച്ചൊടിച്ച് നിലത്തേക്ക് വീഴാന്‍ തന്റെ ശക്തി എങ്ങനെ ഉപയോഗിക്കാമെന്ന് അവ പഠിച്ചു, 'അടുത്തത്, അടുത്തത്, അടുത്തത്...' എന്ന നിര്‍ദ്ദേശം അനുസരിച്ചു തേങ്ങകള്‍ താഴെ വീഴിക്കുന്നു 315 മില്യണ്‍ പൗണ്ട് വരുന്ന തായ് നാളികേര പാല്‍ വിപണിയിലെ 'അടിമ തൊഴിലാളി'കളാണ് ഇവ. ഈ വിപണിയിലെ എട്ട് ശതമാനവും യുകെയിലേക്കാണ് .
മൃഗ സംരക്ഷണ സംഘടനയായ 'പെറ്റ'യുടെ രഹസ്യ 'അന്വേഷണത്തില്‍ തെക്കന്‍ തായ്‌ലന്‍ഡിലെ 13 തോട്ടങ്ങളും കുരങ്ങു പരിശീലന സ്‌കൂളുകളും കണ്ടെത്തി, ലോകമെമ്പാടുമുള്ള കയറ്റുമതിക്കായി തേങ്ങ എടുക്കാന്‍ ഇവിടെ കുരുങ്ങുകളെ പരുവപ്പെടുത്തിയെടുക്കുകയാണ്. നാളികേരങ്ങള്‍ പിരിക്കാന്‍ മാത്രമല്ല, സൈക്കിള്‍ ഓടിക്കാനും ബാസ്‌ക്കറ്റ്‌ബോള്‍ വളയങ്ങള്‍ ഷൂട്ട് ചെയ്യാനും സിറ്റ് അപ്പുകള്‍ നടത്താനും യോഗ നടത്താനും ഭാരം ഉയര്‍ത്താന്‍ ഭാവിക്കാനും ഇവയ്ക്കു മൂന്ന് മാസത്തിലേറെ പരിശീലനം നല്‍കുന്നു. പരിശീലനം ലഭിച്ചുകഴിഞ്ഞാല്‍, 30,000 മുതല്‍ 100,000 വരെ തായ് ബാറ്റിന് (750 മുതല്‍ 2,500 പൗണ്ട് വരെ) കര്‍ഷകര്‍ക്കും ഹാന്‍ഡ്‌ലര്‍മാര്‍ക്കും വില്‍ക്കുകയാണ്.
'അവക്ക് സ്വാതന്ത്ര്യവും സ്വാഭാവിക ജീവിതത്തിന്റെ സാമ്യതയും നിഷേധിക്കപ്പെടുകയാണ്. വ്യവസായത്തിന്റെ പരിശീലന രീതികള്‍ കഠിനവും മാനസികവുമായ നാശവുമാണ്. ' കാട്ടില്‍ ഇവയ്ക്കു 36 വര്‍ഷം വരെ ആയുസുണ്ടെങ്കില്‍ നാട്ടില്‍ ആയുസ് വെറും 15 വര്‍ഷമാണ്. യുകെയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തേങ്ങാ ഉല്‍പ്പന്നങ്ങള്‍ നിറയുമ്പോള്‍ ഇതിനു പിന്നില്‍ ഇങ്ങനെയുള്ള 'അടിമ തൊഴിലാളി' കളുടെ കഷ്ടപ്പാടും അറിയേണ്ടതുണ്ട്. ഈ ക്രൂരതയ്‌ക്കെതിരെ ആവശ്യമായ നടപടി എടുപ്പിക്കാനാണ് 'പെറ്റ' മുന്നിട്ടിറങ്ങിയിരിക്കുന്നത്.
 

Latest News