Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എറണാകുളം ജില്ല പൂര്‍ണമായും അടക്കില്ലെന്ന് മന്ത്രി സുനില്‍കുമാര്‍

കൊച്ചി - കോവിഡ് രോഗികളുടെയും  പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവരുടെയും എണ്ണം വര്‍ധിച്ചതോടെ ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും അടക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. എറണാകുളം ജില്ല പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥ നിലവില്‍ ഇല്ല.

ആലുവ നഗരസഭയിലെ 13 വാര്‍ഡുകളും കണ്ടൈന്‍മെന്റ്  സോണുകള്‍ ആക്കും. സ്ഥിതി ഗുരുതരമാവുകയാണെങ്കില്‍ ആലുവ നഗരസഭ പൂര്‍ണമായും അടക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ മരട് മുന്‍സിപ്പാലിറ്റിയിലെ 4ാംഡിവിഷനും കണ്ടൈന്‍മെന്റ്് സോണ്‍ ആക്കും. രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വരാപ്പുഴ മല്‍സ്യ മാര്‍ക്കറ്റ്, ആലുവ മാര്‍ക്കറ്റ്, ചമ്പക്കര മാര്‍ക്കറ്റ് എന്നിവ അടക്കും.

മരട് മാര്‍ക്കറ്റ് കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ പ്രവര്‍ത്തിക്കു. എറണാകുളം മാര്‍ക്കറ്റ് ഉടന്‍ തുറക്കില്ല. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഒരാള്‍ക്കുകൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ല പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥ നിലവില്‍ ഇല്ലെന്നും പക്ഷെ സ്ഥിതി ഗൗരവത്തോടെ കാണാണമെന്നും മന്ത്രി പറഞ്ഞു.

രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പുറത്തു പോവുകയോ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുത്. ജില്ലയില്‍ ഘട്ടം ഘട്ടമായി പരിശോധന വര്‍ധിപ്പിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ശരാശരി 950-1200നും ഇടയില്‍ സാമ്പിളുകള്‍ ദിവസേന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ ശരാശരി 250 സാമ്പിളുകളും മൂന്ന് സ്വകാര്യ ആശുപത്രികളില്‍ ആയി 70 സാമ്പിളുകളും ജില്ലയിലെ സ്വകാര്യ ലാബുകളില്‍ 600ഓളം സാമ്പിളുകളും പരിശോധിക്കുന്നുണ്ട്.

ഇതിന് പുറമെ വിമാനത്താവളത്തില്‍ 1500-2000 വരെ ആന്റിബോഡി പരിശോധനകളും 70ഓളം ആന്റിജന്‍ ടെസ്റ്റുകളും നടത്തുന്നുണ്ട്. ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകളിലും ആന്റിജന്‍ പരിശോധന ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍കൂടി പരിശോധന ആരംഭിക്കുമ്പോള്‍ സമൂഹ വ്യാപന സാധ്യത നേരത്തെ തിരിച്ചറിയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ജില്ലയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും ഏഴു പേരുടെ ഒഴികെ എല്ലാവരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

 

Latest News