Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം  നേരിടണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- ഡിപ്ലോമാറ്റിക് പാർസൽ വഴി സ്വർണം കടത്തിയ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കരനെ മാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തുറന്ന് സമ്മതിക്കലാണ്. മുഖ്യ സൂത്രധാരയായ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി ഭരിക്കുന്ന ഐ.ടി വകുപ്പിൽ നിയമനം നേടിയത് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത ബന്ധം ഉപയോഗിച്ചാണ്. കള്ളക്കടത്ത് സംഘങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടത്തിലെ ഉന്നതൻമാരും ഉൾക്കൊള്ളുന്ന അവിശുദ്ധ സഖ്യമാണ് സ്വർണക്കടത്ത് കേസിലൂടെ വെളിവായിരിക്കുന്നത്. കളളക്കടത്ത് സംഘാംഗം തന്നെ മുഖ്യമന്ത്രിയുടെ വകുപ്പിൽ ജീവനക്കാരിയായത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. ഇത്തരം ഒരു സ്ഥിതി മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.


നിരവധി അന്താരാഷ്ട്ര കൺസൾട്ടൻസികളുമായി കോവിഡ് കാലം മറയാക്കി ഐ.ടി വകുപ്പ് കരാറുകളിലേർപ്പെട്ടിട്ടുണ്ട്. സ്പ്രിംഗ്ലർ വിഷയത്തിലും ഇതേ സെക്രട്ടറി തന്നെയായിരുന്നു ഇടനിലക്കാരൻ. പത്രസമ്മേളനത്തിനും ഘടകകക്ഷി നേതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും ഇദ്ദേഹത്തെയാണ് മുഖ്യമന്ത്രി നിയോഗിച്ചിരുന്നത്.
കള്ളക്കടത്തിൽ സൂത്രധാരകയായ വ്യക്തിക്ക് ഐ.ടി സെക്രട്ടറിയുമായുള്ള ബന്ധം സംശയാസ്പദമാണ്. തട്ടിപ്പ് കേസിൽ പ്രതിയായ ആൾ ഉന്നത തസ്തികയിൽ നിയമനം നേടിയത് ഈ ബന്ധങ്ങളിലൂടെയാണ്. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിയില്ലെങ്കിൽ പിന്നെന്തിനാണ് അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത്. തന്റെ നിയന്ത്രണത്തിലുള്ള വകുപ്പിൽ നടന്ന ക്രിമിനൽ ഗൂഢാലോചനയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായി വിജയന് ഒഴിഞ്ഞ് മാറാനാവില്ല. ഇത്തരം ആരോപണങ്ങൾ ഉയർന്ന മുൻ ഘട്ടങ്ങളിൽ സ്വീകരിച്ച നിലപാടിന്റെ ഭാഗമായി പിണറായിയോട് രാജി വെക്കാൻ സി.പി.എം ദേശീയ നേതൃത്വം ആവശ്യപ്പെടണം. കോൺസുലേറ്റിനെ മറയാക്കി ഡിപ്ലോമാറ്റിക് പാഴ്‌സൽ വഴിയുള്ള സ്വർണ കള്ളക്കടത്ത് അന്താരാഷ്ട്ര മാനങ്ങളുള്ള ക്രിമിനൽ പ്രവർത്തനമാണ്.
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളിൽ സ്വാധീനമുള്ളവർ ഈ അച്ചുതണ്ടിന്റെ ഭാഗമായുണ്ടാകും. മുഖ്യമന്ത്രി രാജിവെക്കണെമെന്നും സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടും പഞ്ചായത്ത് തലങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ പാർട്ടി ആഹ്വാനം ചെയ്തു.
 

Latest News