ന്യൂദൽഹി- രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 7,01,240 ആണ്. 24 മണിക്കൂറിനിടെ 425 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 19,693 ആയി.
ഇന്നലെ ലോകത്ത് ബ്രസീൽ കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് മരണം രേഖപ്പെടുത്തിയത് ഇന്ത്യയിലാണ്. ബ്രസീലിൽ 602 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ 271 ഉം. അമേരിക്കയിൽ മരണ സംഖ്യ കുറഞ്ഞുവരുമ്പോൾ ഇന്ത്യയിൽ കൂടുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മരണം കൂടുമ്പോഴും ഇന്ത്യയിൽ മരണ നിരക്ക് (രോഗം ബാധിച്ചവരും മരിക്കുന്നവരും തമ്മിലുള്ള അനുപാതം) കുറവാണ്. നിലവിൽ 2.8 ശതമാമാണ് ഇന്ത്യയിൽ മരണ നിരക്ക്. രണ്ടാഴ്ചമുമ്പ് ഇത് 3.2ഉം കഴിഞ്ഞയാഴ്ച മൂന്നുമായിരുന്നു. എന്നാൽ അമേരിക്കയിൽ 4.5 ശതമാനവും, ബ്രസീലിൽ 4.1 മാണ്. ആഗോള നിരക്കാവട്ടെ 4.7 ശതമാനവും. എന്നാൽ വെറും നാല് ദിവസം കൊണ്ടാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷത്തിൽനിന്ന് ഏഴ് ലക്ഷത്തിലെത്തിയത്. ജൂലൈ രണ്ടിന് രാജ്യത്ത് രോഗബാധിതർ ആറ് ലക്ഷമായി. തുടർന്നുള്ള നാല് ദിവസങ്ങളിലും 24,000 ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലാവട്ടെ 24,000ലധികം പുതിയ കേസുകളും.
രാജ്യത്ത് ഏറ്റവും കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 8,822 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 1.11 ലക്ഷം കോവിഡ് കേസുകളും 1510 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ തലസ്ഥാനമായ ദൽഹിയിൽ 1.01 ലക്ഷം പേർക്ക് രോഗം ബാധിച്ചു. 3,115 പേർ മരിച്ചു.
അതിനിടെ, രാജ്യത്ത് കോവിഡ് വാക്‌സിൻ പരീക്ഷണം വേഗത്തിലാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് ഐ.സി.എം.ആർ. ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിൽ മനുഷ്യരിൽ പരീക്ഷിക്കുന്ന ഒന്നും രണ്ടും ഘട്ടങ്ങൾ വേഗത്തിലാക്കാനാണ് നീക്കം. വിവിധ പ്രദേശങ്ങളിലായി 1100 പേരിലാണ് പരീക്ഷണം നടത്തുക. പരീക്ഷണം വിജയിച്ചാൽ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കും. എന്നാൽ മരുന്നുപരീക്ഷണം ഇത്ര തിടുക്കത്തിൽ നടത്തുന്നത് ശരിയല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.