Sorry, you need to enable JavaScript to visit this website.

സൗദിയിൽ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ മാറ്റമില്ല

റിയാദ്- ഈ വർഷം സർക്കാർ ജീവനക്കാരുടെ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ഒരുവിധ മാറ്റവുമില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. കൊറോണ മഹാമാരി കാരണം ഹജ് തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ മാറ്റമില്ലെന്ന് മന്ത്രാലയം പറഞ്ഞു. ദുൽഹജ് അഞ്ചു മുതൽ ദുൽഹജ് 15 വരെയാണ് സർക്കാർ ജീവനക്കാരുടെ ബലിപെരുന്നാൾ അവധി. 


സ്വകാര്യ മേഖലാ ജീവനക്കാർക്ക് നാലു ദിവസമാണ് ബലിപെരുന്നാൾ അവധി. അറഫ ദിനം മുതൽ ദുൽഹജ് 12 വരെ നാലു ദിവസമാണ് സ്വകാര്യ മേഖലാ ജീവനക്കാക്ക് ബലിപെരുന്നാൾ അവധി ലഭിക്കുക. തൊഴിൽ നിയമം അനുശാസിക്കുന്ന മിനിമം പെരുന്നാൾ അവധിയാണിത്. ഇതിൽ കൂടുതൽ അവധി സ്വകാര്യ മേഖലാ ജീവനക്കാർക്ക് സ്ഥാപനങ്ങൾ നൽകുന്നതിന് വിലക്കില്ല. 
മുമ്പ് ഹജ് കർമം നിർവഹിക്കാത്ത തൊഴിലാളിക്ക് സർവീസ് കാലത്ത് ഒരു തവണ വേതനത്തോടു കൂടിയ ഹജ് അവധിക്ക് അവകാശമുണ്ട്. ബലി പെരുന്നാൾ അവധി അടക്കം 10 ദിവസത്തിൽ കുറയുകയോ 15 ദിവസത്തിൽ കൂടുകയോ ചെയ്യാത്ത ഹജ് അവധിക്കാണ് തൊഴിലാളിക്ക് അവകാശമുള്ളത്. വേതനത്തോടു കൂടിയ ഹജ് അവധി ലഭിക്കാൻ തൊഴിലാളി തുടർച്ചയായി ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും തൊഴിലുടമയുടെ അടുത്ത് ജോലി പൂർത്തിയാക്കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സ്ഥാപനങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾക്ക് അനുസൃതമായി ഓരോ വർഷവും ഹജ് അവധി അനുവദിക്കാവുന്ന തൊഴിലാളികളുടെ എണ്ണം നിശ്ചയിക്കാൻ തൊഴിൽ നിയമത്തിലെ 114-ാം വകുപ്പ് തൊഴിലുടമക്ക് അവകാശം നൽകുന്നുണ്ട്. 

Latest News