Sorry, you need to enable JavaScript to visit this website.

വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും സി.പി.എം സെല്ലായി മാറി -ലതികാ സുഭാഷ് 

ഒ ഐ സി സി ദമാം വനിതാ വേദി സംഘടിപ്പിച്ച ഓൺ ലൈൻ സംഗമത്തിൽ നിന്നും.

ദമാം - വനിതാ കമ്മീഷനെയും ബാലാവകാശ കമ്മീഷനെയും സി പി എം പോഷക സംഘടനയാക്കി മാറ്റിയിരിക്കുകയാണെന്നും വനിതകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ട ഇത്തരം സ്ഥാപനങ്ങളിൽ സി പി എം സെൽ ഭരണമാണ് നടക്കുന്നതെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതികാ സുഭാഷ് കുറ്റപ്പെടുത്തി. 
ഒ ഐ സി സി ദമാം വനിതാ വേദി സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. 
പാർട്ടി പോലീസും കോടതിയുമാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവന ആ സ്ഥാനത്തിന് നിരക്കാത്തതാണെന്നും ധാർമികമായി അവർക്കു ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. ബാലാവകാശ കമ്മീഷൻ  ചെയർമാൻ സ്ഥാനത്ത് അർഹതയുള്ള പലരെയും തഴഞ്ഞ് പാർട്ടി മെമ്പറെ തിരുകി കയറ്റിയ നടപടി മോശമായ കീഴവഴക്കമാണ്. ഇത്തരം നിയമനങ്ങൾ ജനങ്ങൾക്ക് ഈ സ്ഥാപനങ്ങളോടുള്ള വിശ്വസ്തത നഷ്ടപ്പെടുത്തും. 


കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രവാസികളോട് കേരള സർക്കാർ നീതി പുലർത്തിയില്ലെന്നും ലതികാ സുഭാഷ്  പറഞ്ഞു. 
ഗൾഫ് മേഖലയിൽ മരിച്ച മലയാളികളുടെ മരണത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വം കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. സമയ ബന്ധിതമായി ആളുകളെ നാട്ടിലെത്തിച്ചിരുന്നെങ്കിൽ പല മരണങ്ങളും ഒഴിവാക്കുവാനും  ജീവൻ രക്ഷിക്കുവാനും കഴിയുമായിരുന്നുവെന്നും ലതികാ സുഭാഷ് പറഞ്ഞു.
വനിതാവേദി ആക്ടിങ് പ്രസിഡണ്ട് രാധികാ ശ്യാംപ്രകാശിന്റെ അധ്യക്ഷതയിൽ കൂടിയ ഓൺ ലൈൻ മീറ്റിംഗ് ദമാം ഒ ഐ സി സി പ്രസിഡണ്ട് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. സഫിയ അബ്ബാസ്, ഗീത മധുസൂദനൻ, റിനി സലിം, സഹീറ റഫീഖ്, ഹുസ്‌ന ആസിഫ്, അർച്ചന അഭിഷേക്, ഷെറിൻ സജീർ, നെസ്സി നൗഷാദ്, സുബി സിറാജ്, രമ്യ പ്രമോദ്, മഞ്ജു മന്മഥൻ, രഹ്ന നിസാം, ജസ്‌ന മാളിയേക്കൽ, റൂബി അജ്മൽ, ലിബി ജയിംസ്, ജുവൈരിയ ഷാജി, അഞ്ജു നിറാസ്, ഇ കെ സലിം, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ പ്രസംഗിച്ചു. ഐഷ സജൂബ്  സ്വാഗതവും പാർവ്വതി സന്തോഷ് നന്ദിയും പറഞ്ഞു. 

 

Latest News