ദമാം - നവയുഗം സാംസ്‌കാരിക വേദി ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം ദമാമിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്നു. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്നലെ ഉച്ചക്ക് 1.35 ന് ആണ് 3 കൈക്കുഞ്ഞുങ്ങളുൾപ്പെടെ 178 യാത്രക്കാരുമായി നവയുഗത്തിന്റെ സ്‌പൈസ് ജെറ്റ് ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ താമസിച്ചിരുന്ന നാട്ടിലേക്ക് മടങ്ങാനായി കാത്തിരുന്ന ഗർഭിണികൾ, വയോവൃദ്ധർ, ജോലി നഷ്ടമായവർ, രോഗികൾ, വിസാ കാലാവധി അവസാനിക്കാറായവർ എന്നിവരായിരുന്നു വിമാന യാത്രക്കാരായി ഉണ്ടായിരുന്നത്. അക്ബർ ട്രാവൽസ് ആയിരുന്നു ട്രാവൽ പാർട്ട്ണർ.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും കേന്ദ്ര, കേരള സർക്കാറുകളുടെയും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിമാന യാത്രയെന്ന് നവയുഗം ഭാരവാഹികൾ അറിയിച്ചു. എല്ലാ യാത്രക്കാരെയും കേരള സർക്കാറിന്റെ കോവിഡ് ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്യിച്ചിരുന്നു.
ഫുൾ ബോഡി പി.പി.ഇ, മുഴുവൻ യാത്രക്കാർക്കും ചെക്ക്ഇൻ നടക്കുന്നതിനു മുൻപ് തന്നെ നവയുഗം പ്രവർത്തകർ വിതരണം ചെയ്തിരുന്നു. നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ, ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കേന്ദ്ര നേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, അരുൺ ചാത്തന്നൂർ, സുബിവർമ്മ പണിക്കർ, ഷിബുകുമാർ, വിജീഷ്, ഇ.എസ്.റഹീം, ഉണ്ണി മാധവൻ, നിസ്സാം കൊല്ലം, അബ്ദുൽ ലത്തീഫ്, ഷാജി മതിലകം, മഞ്ജു മണിക്കുട്ടൻ, മീനു അരുൺ, പദ്മനാഭൻ മണിക്കുട്ടൻ, മിനി ഷാജി എന്നിവർ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും അടുത്ത ദിവസങ്ങളിൽ നവയുഗം വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നുണ്ട്. വന്ദേ ഭാരത് മിഷൻ വിമാനങ്ങളെ അപേക്ഷിച്ചു ചാർട്ടേഡ് വിമാനങ്ങൾ പാവപ്പെട്ട പ്രവാസികൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നവയാണെന്നും അതിനാൽ കൂടുതൽ വന്ദേ ഭാരത് സർവീസുകൾ നടത്താൻ കേന്ദ്ര സർക്കാറും എംബസിയും തയാറാകണമെന്നും നവയുഗം ഭാരവാഹികൾ ആവശ്യപ്പെട്ടു.