കണ്ണൂർ - പാലത്തായിയിൽ നാലാം ക്ലാസുകാരി പെൺകുട്ടിയെ ബി.ജെ.പി നേതാവ് പത്മരാജൻ പീഡിപ്പിച്ച കേസിൽ 80 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാതെ പത്മരാജനെ രക്ഷപ്പെടുത്താൻ സർക്കാർ സംഘ്പരിവാറുമായി ഒത്തുകളിക്കുകയാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ആരോപിച്ചു.
ഇന്ന് പത്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനക്കെടുക്കുകയാണ്. അറസ്റ്റ് ചെയ്ത് 80 ദിവസമായിട്ടും ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കൂട്ടുപ്രതികളെയും പോക്‌സോ പ്രതിയെ സംരക്ഷിച്ച സംഘ്പരിവാർ നേതാക്കളെയും കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസുകാരെയും അറസ്റ്റ് ചെയ്തിട്ടില്ല. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയും കൂത്തുപറമ്പ് മണ്ഡലം എം.എൽ.എയുമായ ശൈലജ ടീച്ചർക്ക് ഇത് വരെ ആ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
പോക്‌സോ പ്രതിയെ സംഘ്പരിവാർ തങ്ങളുടെ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. സംഘ്പരിവാർ നേതാക്കളിലേക്ക് അന്വേഷണം നീങ്ങാത്തത് പോലീസിലുള്ള സംഘ്പരിവാർ സ്വാധീനം കൂടുതൽ വ്യക്തമാക്കുകയാണ്.
ജബീന ഇർഷാദിന്റെ നേതൃത്വത്തിൽ വിമൻ ജസ്റ്റിസ് നേതാക്കൾ പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് ശാഹിന ലത്തീഫ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ത്രേസ്യാമ്മ മാളിയേക്കൽ, സാജിദ സജീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കുട്ടിയുടെ കുടുംബത്തിന് പൂർണ പിന്തുണ അവർ ഉറപ്പ് നൽകി.