Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജോസ് പക്ഷത്തിന്റെ പേരിൽ ഭിന്നത രൂക്ഷമാകുന്നു; കോടിയേരി ചരിത്രം വീണ്ടും വായിക്കണമെന്ന് കാനം


തിരുവനന്തപുരം - ജോസ് കെ.മാണി പക്ഷത്തിന്റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച സി.പി.എം നിലപാടിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും രംഗത്ത്. ജോസ് പക്ഷത്തെ എൽ.ഡി.എഫിൽ വേണ്ടെന്ന നിലപാട് ആവർത്തിച്ച കാനം, സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർ ഭരണ സാധ്യതയുണ്ടെന്നും അതിനെ ദുർബലപ്പെടുത്തരുതെന്നും കാനം മുന്നറിയിപ്പ് നൽകി.
വരുന്നവരെയും പോകുന്നവരെയും ഉൾപ്പെടുത്തിയല്ല മുന്നണി ശക്തിപ്പെടുത്തേണ്ടത്. അടിത്തറ വികസിപ്പിക്കേണ്ടത് ഇങ്ങനെയല്ല. സി.പി.എം ചരിത്രം പരിശോധിക്കട്ടെയെന്നും കാനം രാജേന്ദ്രൻ തുറന്നടിച്ചു.
1965 ലെ ചരിത്രം ഓർമിപ്പിച്ച് ഒറ്റയ്ക്ക് നിൽക്കുന്നതിലെ പ്രശ്‌നം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാണിച്ചതിനോടും കാനം രാജേന്ദ്രൻ പ്രതികരിച്ചു. 1965 ലെ ചരിത്രം കോടിയേരി ഒന്നുകൂടി വായിച്ചു നോക്കണം. 1965 ൽ ലീഗുമായി ധാരണയുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചതെന്നും കോടിയേരിക്ക് കാനം മറുപടി നൽകി.


ജോസ് വിഭാഗത്തെ എൽ.ഡി.എഫിലേക്ക് കൊണ്ടുവരാൻ സി.പി.എമ്മിന് താൽപര്യമുണ്ട്. എന്നാൽ തുടക്കം മുതൽ സി.പി.ഐക്ക് എതിർപ്പാണ്. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഇടപെടേണ്ടതില്ലെന്നാണ് ഇരു പാട്ടികളുടേയും തീരുമാനം. സംസ്ഥാനത്ത് ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം. ഇതിനായി കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ചർച്ച ചെയ്ത് തീരുമാനമെടുക്കും. സി.പി.ഐ നിലപാടിൽ മാറ്റമുണ്ടാകാതിരുന്നാൽ ഇടതുപക്ഷ ഐക്യത്തിൽ തന്നെ ഇത് വിള്ളൽ വീഴ്ത്തിയേക്കും. കേരളാ കോൺഗ്രസ് എൽ.ഡി.എഫിലേക്ക് വന്നാൽ സി.പി.ഐക്ക് സാധ്യതയുള്ള കാഞ്ഞിരപ്പള്ളി അടക്കമുള്ള പല സീറ്റുകളിലും മാറ്റം വേണ്ടിവരും. കാനം രാജേന്ദ്രന്റെ പഴയ മണ്ഡലമായ വാഴൂർ അടങ്ങിയതാണ് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി. വരുന്ന തെരഞ്ഞെടുപ്പിൽ കാനം മത്സരിക്കുമെന്നാണ് സൂചന. ദീർഘകാലമായി പാർലമെന്ററി രംഗം വിട്ടുനിന്ന കാനം വീണ്ടും നിയമസഭയിലേക്ക് മത്സരിക്കാൻ പാർട്ടിയിലും ധാരണ രൂപപ്പെട്ടിട്ടുണ്ട്. സി.ദിവാകരൻ ഇനി മത്സരിക്കില്ല. അങ്ങനെയെങ്കിൽ കാനം നെടുമങ്ങാട്ട് മത്സരിച്ചേക്കുമെന്നും കേൾക്കുന്നു.


ജോസ് പക്ഷവുമായുള്ള ബന്ധത്തിന്റെ പേരിൽ സി.പി.ഐ രാഷ്ട്രീയ കൂട്ടുകെട്ട് പോലും മാറ്റിക്കൂടാതില്ല. മുന്നണി വിട്ട് 1970 പോലെ സി.പി.ഐക്ക് വീണ്ടും മുഖ്യമന്ത്രി സ്ഥാനം പിടിക്കുകയെന്ന ലക്ഷ്യവുണ്ട്. സി.പി.എമ്മിന് കീഴിൽ നിന്നാൽ ഒരിക്കലും അത് സാധിക്കില്ല. കോൺഗ്രസിനോടുള്ള നിലപാടിൽ സി.പി.ഐക്കും സി.പി.എമ്മിനും ദേശീയ തലത്തിൽ മാറ്റം വന്നിട്ടുണ്ട്. പഴയ ഐക്യമുന്നണി ആവർത്തിച്ചു കൂടെന്നില്ല. അതിനിടയിലാണ് സി.പി.ഐ എൽ.ഡി.എഫ് വിടണമെന്ന് ആർ.എസ്.പിയുടെ ആഹ്വാനം. മുന്നണി വിടാൻ സി.പി.ഐയോട് ആർ.എസ്.പി പറഞ്ഞു. 70 ലെ പോലെ പോകാമെന്നാണ് ഷിബു ബേബിജോൺ പറഞ്ഞത്. കോൺഗ്രസ്-സി.പി.ഐ-ആർ.എസ്.പി വിജയകരമായ പരീക്ഷണമാണെന്നും ആർ.എസ്.പി നേതൃത്വം വ്യക്തമാക്കി.

 

Latest News