Sorry, you need to enable JavaScript to visit this website.

എറണാകുളത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച വ്യാപാരി മരിച്ചു

കൊച്ചി- സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. സമ്പർക്കം വഴി കോവിഡ് ബാധിച്ച എറണാകുളം നഗരത്തിലെ വ്യാപാരിയായ  തോപ്പുംപടി സ്വദേശി യൂസഫ് സൈഫുദ്ദീൻ (65) ആണ് ചികിത്സയിലിരിക്കെ  മരിച്ചത്. എറണാകുളം മെഡിക്കൽ കോളജിലായിരുന്നു.  നാലു ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.  കൊല്ലം സ്വദേശിയാണ്. ഭാര്യ: അർവ യൂസഫ്. മക്കൾ: മുർത്താസ യൂസഫ്, മറിയ. മരുമക്കൾ: ഹുസേഫ, സൈനബ.  തോപ്പുംപടി  ബിഒടി പാലത്തിന് സമീപമുള്ള ബോറ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.  ജൂൺ 27ന് രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശി ജോലി ചെയ്യുന്ന ഇലക്ട്രിക്കൽ സ്ഥാപനത്തിന്റെ തൊട്ടടുത്താണ് ഇദ്ദേഹത്തിന്റെ കടയുടെ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ടി.ഡി റോഡിലായിരുന്നു കട. ഇദ്ദേഹത്തിനൊപ്പം ഭാര്യക്കും (58),  മകനും (26) മരുമകൾക്കും (21) രോഗം സ്ഥിരീകരിച്ചിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനിക്കും അതേ ദിവസം രോഗം സ്ഥിരീകരിച്ചു. ജൂലൈ രണ്ടിന്  ഇദ്ദേഹത്തിന്റെ വ്യാപാരസ്ഥാപനത്തിൽ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാൾ സ്വദേശികൾക്കും 38 വയസുള്ള തമിഴ്നാട് സ്വദേശിക്കും കോവിഡ് ബാധിച്ചിരുന്നു. ഇവരെല്ലാം ചികിത്സയിലാണ്.
എറണാകുളം മാർക്കറ്റിൽ സമ്പർക്കം വഴി മാത്രം പതിനഞ്ചിലേറെ പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇതുവരെയും ആദ്യം രോഗം സ്ഥിരീകരിച്ചയാളുടെ രോഗ ഉറവിടം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. രോഗവ്യാപനത്തെ തുടർന്ന് എറണാകുളം മാർക്കറ്റും പരിസരവും അടച്ചിട്ടിരിക്കുകയാണ്. അതേസമയം ജൂൺ 28ന് യൂസഫ് സൈഫുദ്ദീനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും ന്യൂമോണിയ വ്യാപിച്ച് വൃക്കകളുടെ ഉൾപ്പടെയുള്ള പ്രവർത്തനെത്ത ദോഷകരമായി ബാധിച്ചാണ് ഇദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായതെന്നുമാണ് മെഡിക്കൽ കോളജ് അധികൃതരുടെ വാദം. കഴിഞ്ഞ മാർച്ച് എട്ടിന് കോവിഡ് ബാധിച്ച് മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയും മരിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യ കോവിഡ് മരണമായിരുന്നു ഇത്.

 

Latest News