ഇടുക്കി-കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിശാപാർട്ടിയും ബെല്ലി ഡാൻസും. പോലിസുകാരേയും ആരോഗ്യ വകുപ്പ് അധികൃതരേയും നോക്കുകുത്തിയാക്കിയാണ് ഉടുമ്പഞ്ചോലയിൽ കഴിഞ്ഞ ദിവസം രാത്രി പരിപാടി അരങ്ങേറിയത്. സംഭവം വിവാദമായതോടെ ശാന്തമ്പാറ പോലിസ് കേസെടുത്തു.
കോതമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനി സംഘടിപ്പിച്ച നിശാപാർട്ടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തതായാണ് വിവരം. ഉടുമ്പൻചോലയിലെ ഒരു സ്വകാര്യ റിസോർട്ടിലാണ് ക്രഷർ ഉദ്ഘാടനത്തോട് അനുബന്ധിച്ച്് വലിയ ആഘോഷം അരങ്ങേറിയത്. അഞ്ച് മണിക്കൂറോളം നീണ്ട നിശാപാർട്ടിയിൽ 250 ൽ അധികം പേർ പങ്കെടുത്തു. ആളുകളെ ഘട്ടം ഘട്ടമായാണ് അകത്ത് പ്രവേശിപ്പിച്ചത്. മദ്യപിക്കാനുള്ള സൗകര്യവുമൊരുക്കിയിരുന്നു.
നിയമം ലംഘിച്ചായിരുന്നു നൂറ് കണക്കിന് പേരെ പങ്കെടുപ്പിച്ച് മദ്യസൽക്കാരവും ബെല്ലി ഡാൻസും നടത്തിയത്. ഇതിനായി ബംഗ്ലൂരുവിൽ നിന്ന് നർത്തകരെയും എത്തിച്ചു.
രാത്രി തന്നെ പരിപാടിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സ്ഥലത്ത് പോലിസ് എത്തിയെങ്കിലും അകത്ത് പോലും കടക്കാതെ മടങ്ങി.സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സംഭവം അറിഞ്ഞെങ്കിലും എസ്പിക്ക് റിപ്പോർട്ട് നൽകുവാൻ പോലും തയ്യാറായിട്ടില്ല. ഇത്തരത്തിലൊരു സംഭവം അറിഞ്ഞില്ലെന്നും പരിശോധിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും ജില്ലാ കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു.