ജിദ്ദ- സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിൽ ഉപയോഗശൂന്യമായ 200 ടൺ ഉള്ളി നശിപ്പിക്കുകയും 28 ട്രക്കുകൾ പിടിച്ചെടുക്കുകയും ചെയ്തതായി ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. മാർക്കറ്റിലെത്തിച്ച ഇവ വിൽക്കുന്നതിന് മുമ്പേ അധികൃതർ പിടിച്ചെടുത്തത് കാരണം ഉപഭോക്താക്കളിലേക്കെത്തിയില്ല.
കോവിഡ് വ്യാപനസമയത്ത് ഇവ മാർക്കറ്റിന് സമീപം നിലത്തും ട്രക്കുകളിലുമായി സൂക്ഷിച്ചുവെച്ചതായിരുന്നു. കൃത്യമായ മാനദണ്ഡങ്ങൾ പ്രകാരം സൂക്ഷിച്ചുവെക്കാത്തതാണ് കേടാവാൻ കാരണം. മുനിസിപ്പാലിറ്റിയുടെ നിരീക്ഷണ വിഭാഗവും വാഹന പരിശോധന വിഭാഗവും സംയുക്തമായാണ് ഇവ പിടിച്ചെടുത്ത് നശിപ്പിച്ചതെന്ന് നഗരസഭ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി അറിയിച്ചു.