Sorry, you need to enable JavaScript to visit this website.

'കൈലാസ'ത്തില്‍ പെണ്ണുമെത്തി; കാണാതായ ഗുജറാത്ത്  സഹോദരിമാര്‍ നിത്യാനന്ദയ്‌ക്കൊപ്പം

അഹമ്മദാബാദ്- വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്നും കാണാതായ സഹോദരിമാര്‍ ഹിന്ദു രാഷ്ട്രമായ 'കൈലാസ'ത്തില്‍. ഗുജറാത്ത് പോലീസാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്. ഇന്ത്യ വിട്ട നിത്യാനന്ദ കൈലാസ എന്ന പേരില്‍ പുതിയ രാജ്യം സ്ഥാപിച്ചതായി 2019 അവസാനത്തോടെയാണ് വാര്‍ത്തകള്‍ വന്നത്.  കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്റ് ടുബാഗോയ്ക്ക് സമീപമാണ് നിത്യാനന്ദയുടെ കൈലാസ രാജ്യം.സ്വന്തം രാജ്യം പ്രഖ്യാപിച്ചത് കൂടാതെ രാജ്യത്തിന്റെ  പതാകയും രണ്ട് തരം പാസ്‌പോര്‍ട്ടും അദ്ദേഹം പുറത്തിറക്കിയിരുന്നു. കടുംകാവി നിറത്തില്‍ നിത്യാനന്ദയും ശിവനും ഉള്‍പ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും അടങ്ങുന്നതാണ് പതാക. ഹിന്ദു രാഷ്ട്രമാണിതെന്നും, ഹിന്ദു ധര്‍മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഇവിടെ പൗരന്മാരാകാം എന്നും, അതിര്‍ത്തികള്‍ ഇല്ലാത്ത രാജ്യമാണ് 'കൈലാസ' എന്നും രാജ്യം സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
കൈലാസത്തിലെത്തിയ ഇവര്‍ ഇന്ത്യന്‍ കരിബീയന്‍ സമൂഹത്തില്‍ പ്രചാരത്തിലുള്ള സംഗീത രൂപമായ ചട്ണി മ്യൂസിക്കില്‍  പ്രാവീണ്യം നേടിയതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ, കൈലാസത്തിലെ പ്രധാനപ്പെട്ട കലാസാംസ്‌കാരിക പരിപാടികളില്‍ ഇവര്‍ സജീവമാണെന്നും ഗുജറാത്ത് പോലീസ് വ്യക്തമാക്കി. സഹോദരിമാരില്‍ മൂത്തയാള്‍ക്ക് കൈലാസത്തിലെ ഭരണത്തില്‍ ഇടപെടാനുള്ള അധികാരം വരെ നല്‍കിയിട്ടുണ്ട്. 
പെണ്‍കുട്ടികളുടെ മൊഴിയും ഇവരുടെ പിതാവ് നല്‍കിയ പരാതിയും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. 2015 മുതല്‍ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലായിരുന്നു പെണ്‍കുട്ടികള്‍. രണ്ടു പെണ്‍മക്കളെയും കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നുമാണ് പിതാവ് പരാതി നല്‍കിയിരിക്കുന്നത്. 2019 നവംബറില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍  പെണ്‍കുട്ടികളുടെ പിതാവ് ഹേബിയസ്‌കോര്‍പ്പസ് ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. പിതാവിനെതിരെ പ്രതികരിച്ചുകൊണ്ടാണ് പെണ്‍ക്കുട്ടികള്‍ ഇതിനു മറുപടി നല്‍കിയത്. ഇവരുടെ വീഡിയോ നിത്യാനന്ദയുടെ സമൂഹ മാധ്യമങ്ങളിലൂടെ പിന്നീട് പുറത്ത് വന്നിരുന്നു. അതേസമയം, നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം ഇതുവരെ ഫലം കണ്ടിട്ടില്ല. ഏത് രാജ്യത്തിന്റെ ഉടമ്പടി പ്രകാരമാണ് പെണ്‍ക്കുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്ന് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് ഇവരെ തിരികെ കൊണ്ടുവരാനും തടസങ്ങളുണ്ട്. 


 

Latest News