കോട്ടയം- ജോസ് കെ മാണി എൽഡിഎഫിലേയ്ക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. പക്ഷേ പാലാ വിട്ടുകൊടുക്കാൻ തയാറല്ല. അങ്ങനെ എൽ.ഡി.എഫ് പറയുമെന്ന് കരുതുന്നില്ല. വർഷങ്ങളായി മൽസരിക്കുന്ന സീറ്റാണ് പാലാ. അവിടെ മറ്റൊരു ചരിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കാപ്പൻ കോട്ടയത്ത് പറഞ്ഞു. ജോസ് പക്ഷം എൽഡിഎഫിലേക്കെന്ന സൂചന വന്നതിനെ തുടർന്ന് കാപ്പൻ കഴിഞ്ഞ ദിവസം തിരുവനനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
52 വർഷത്തിനു ശേഷം കടുത്ത പോരാട്ടം നടത്തിയാണ് താൻ പാലാ പിടിച്ചത്. ആ സീറ്റ് മാറികൊടുക്കാൻ എൽഡിഎഫ് പറയുമെന്ന് വിചാരിക്കുന്നില്ല. മുന്നണി തീരുമാനം അന്തിമമായി അംഗീകരിക്കും. തന്നോടോ എൻസിപിയോടോ ഇത്തരമൊരു കാര്യം ആരും ചർചചെയ്തിട്ടില്ല. ജോസ് പക്ഷം എൽഡിഎഫിലേയ്ക്ക് വരുന്നുവെന്ന അഭ്യൂഹം മാധ്യമങ്ങളിൽ മാത്രമാണ് വരുന്നത്്.എൽഡിഎഫിലേയ്ക്ക് വന്നാലും ശക്തിയാകുമോ എന്നത് കണ്ടറിയണം. അദ്ദേഹത്തോടൊപ്പമുള്ള എത്രപേര് കൂടെയുണ്ടാകുമെന്നത് കാത്തിരുന്ന് കാണണം.