കോട്ടയം - കേരള കോൺഗ്രസ് എം സ്വാധീനമുളള പാർട്ടിയാണെന്ന് ഇടതു നേതാക്കളുടെ പ്രതികരണത്തിൽ സന്തോഷമുണ്ടെന്നും രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും ജോസ് കെ മാണി എംപി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തിന്റെ കാര്യത്തിൽ യുഡിഎഫ് പുറത്താക്കിയ നടപടി സംഘടനാ മര്യാദ പാലിക്കാതെയാണെന്ന് ജോസ് കെ മാണി സൂചിപ്പിച്ചു. നോട്ടീസോ, അവിശ്വാസമോ നൽകിയില്ല. ഇതൊരു പ്രാദേശിക വിഷയമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം സംബന്ധിച്ച നിലപാടിൽ മാറ്റമില്ല. സ്ഥാനം രാജിവയ്ക്കില്ല.
ജോസ് കെ മാണിക്ക് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്നാണ് യുഡിഎഫ് കൺവീനർ പറഞ്ഞത്. എംപി സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് തങ്ങൾ ഇപ്പോഴും യുപിഎയിലാണെന്ന് ജോസ് കെ മാണി പറഞ്ഞു.
കേരള കോൺഗ്രസ് സ്വാധീനമുളള പാർട്ടിയാണെന്ന് യു.ഡി.എഫ്. നേതാക്കൾക്കും അറിയാം. മുന്നണി പ്രവേശം സംബന്ധിച്ച് ഒരു ചർച്ചയും ഇപ്പോൾ നടന്നിട്ടില്ല. രണ്ടാം നിര നേതാക്കളുമായും ചർച്ച നടത്തിയിട്ടില്ല. നമുക്ക് ബലമുളളതിനാലാണല്ലോ എല്ലാവരും അഭിപ്രായം പറയുന്നത്്.
അതേസമയം, ഇപ്പോൾ രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ല. ഏതെങ്കിലും മുന്നണിയിലേക്ക് പോകുന്നത് സംബന്ധിച്ച് ഇതുവരെ പാർട്ടിക്കകത്തും പുറത്തും ചർച്ച നടത്തിയിട്ടില്ല. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. നിലവിൽ ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല. ആരെങ്കിലും പാർട്ടിയെ കുറിച്ച് നല്ലത് പറയുമ്പോൾ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടിയിലെ ചില രാജികൾക്കു വലിയ വില കൊടുക്കേണ്ടതില്ല. പ്രതിസന്ധിയുണ്ടാകുമ്പോൾ ചിലർ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകും. അത് സ്വാഭാവികമാണെന്നും ജോസ് കെ.മാണി പറഞ്ഞു.