കാസർകോട് - അങ്കണവാടി കുട്ടികളെ പാല് കുടിപ്പിക്കുന്ന 'പോഷൻ അഭിയാൻ സമ്പുഷ്ട കേരളം' പദ്ധതി നടപ്പിലാക്കുകയാണ് മിൽമ വഴി സംസ്ഥാന സർക്കാർ. ലോക്ഡൗൺ കാരണം നഷ്ടപ്പെട്ട കുട്ടികളുടെ പോഷകം വീണ്ടെടുക്കുന്നതിനാണ് ഒരു മാസം പിഞ്ചുകുട്ടികളെ പാൽ കുടിപ്പിക്കുന്നതെന്നാണ് വിശദീകരണം. അതേസമയം, ലോക്ഡൗൺ കാരണം സംഭവിച്ച നഷ്ടത്തിൽ നിന്ന് കരകയറാൻ സർക്കാർ മിൽമക്ക് നൽകിയ അതിജീവനം പദ്ധതിയുടെ ഭാഗമാണ് അങ്കണവാടി കുട്ടികൾക്ക് പാൽ വിതരണം ചെയ്യുന്ന പദ്ധതിയെന്ന് പറയുന്നു. ലോക്ഡൗൺ കാരണം മിൽമയുടെ ഡയറികളിൽ വൻതോതിൽ പാൽ മിച്ചം വന്നിരുന്നു. മിൽമയുടെ ശീതീകരിച്ച പാക്കറ്റ് പാൽ മൂന്ന് മാസം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.
ഇങ്ങനെ സൂക്ഷിച്ചു വെച്ച പാലാണ് അങ്കണവാടി കുട്ടികൾക്ക് ശിശു വികസന വകുപ്പ് മുഖാന്തരം വിതരണം ചെയ്യുന്നത്. മലബാറിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ അങ്കണവാടി കുട്ടികൾക്ക് പാക്കറ്റ് പാൽ വിതരണം ചെയ്യാൻ 12 കോടി രൂപ സർക്കാർ മിൽമക്ക് അനുവദിച്ചിരുന്നു. കേരളത്തിലെ മറ്റു ജില്ലകളിലും പാൽ വിതരണം ആരംഭിക്കുന്നതിന് നിർദേശമുണ്ട്. 180 മില്ലി ലിറ്റർ വരുന്ന പാക്കറ്റ് പാൽ ഒരു ആഴ്ചയിലേക്കുള്ളത് ഒരുമിച്ചാണ് മിൽമ ഡയറിയിൽ നിന്ന് ഐ.സി.ഡി.എസ് മുഖേന അങ്കണവാടികളിൽ എത്തിച്ചു കൊടുക്കുന്നത്.
ഒരു മാസത്തേക്കുള്ള പാൽ നാല് ഘട്ടങ്ങളായാണ് വിതരണം ചെയ്യുന്നത്. അങ്കണവാടി കുട്ടികൾക്ക് നേരത്തെ ആഴ്ചയിൽ ഓരോ ദിവസം പാലും മുട്ടയും പഴവും സ്പെഷ്യൽ ഫുഡ് എന്ന നിലയിൽ നൽകി വന്നിരുന്നു. പഞ്ചായത്തുകളുടെ പ്രൊജക്റ്റ് അനുസരിച്ചു ചില ജില്ലകളിൽ സ്പെഷ്യൽ ഫുഡുകളിൽ മാറ്റം വരും. നിലക്കടല, അവിൽ, ശർക്കര, എള്ളുണ്ട എന്നിങ്ങനെ കൊടുക്കുന്ന അങ്കണവാടികളും സംസ്ഥാനത്തുണ്ട്. ഇതിനായി വർക്കർമാർക്ക് ചെലവാകുന്ന തുക ഫണ്ട് വരുന്ന മുറക്ക് നേരിട്ട് നൽകുകയായിരുന്നു പതിവ്. കോവിഡ് ലോക്ഡൗണിൽ സ്പെഷ്യൽ ഫുഡ് നൽകുന്നത് നിലച്ചതോടെ ആ കുറവ് നികത്താനാണ് ഒരു മാസം പാൽ കൊടുക്കുന്നത്. ശിശു വികസന വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശ പ്രകാരം അങ്കണവാടികളിൽ പാലിന്റെ വിതരണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് കാലത്തെ അതിജീവനത്തിന്റെ ഭാഗമായി തയാറാക്കിയ പ്രോജക്ട് പ്രകാരമാണ് മിൽമയുടെ പാൽ അങ്കണവാടി കുട്ടികൾക്ക് വിതരണം ചെയ്യാൻ സർക്കാർ അനുമതി നൽകിയത്.
അതേസയമം, 180 മില്ലി ലിറ്റർ പാക്കറ്റ് പാൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന യന്ത്രം കണ്ണൂർ ശ്രീകണ്ഠാപുരത്ത് മാത്രമാണ് മിൽമയ്ക്കുള്ളത്. മറ്റു ഡയറികളിലെല്ലാം 500 മില്ലി ലിറ്ററിന്റെ പാക്കറ്റുണ്ടാക്കുന്ന യന്ത്രങ്ങളാണുള്ളത്. അങ്കണവാടി കുട്ടികൾക്ക് പാക്കറ്റ് പാൽ നൽകുന്നതിനായി ശ്രീകണ്ഠാപുരത്തെ ഫാക്ടറിയിൽ ദിവസം 10,000 പാക്കറ്റ് ഉത്പാദനം ലക്ഷ്യമിട്ട് മൂന്ന് ഷിഫ്റ്റ് ഏർപ്പെടുത്തിയാണ് മിൽമയുടെ ഫാക്ടറി പ്രവർത്തിപ്പിക്കുന്നത്.