കോട്ടയം - പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ ഒറ്റയ്ക്കു നിൽക്കാൻ കേരള കോൺഗ്രസിലെ ജോസ് വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടുകയാണ് ലക്ഷ്യം. നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സീറ്റുകളിൽ ജയിച്ചു കാണിച്ച് ശക്തി ബോധ്യപ്പെടുത്താനാണ് ശ്രമം.അതിനിടെ പുറത്താക്കൽ വിഷത്തിൽ ജോസ്- ജോസഫ് വിഭാഗം നേതാക്കളുടെ വാഗ്വാദം കൊഴുക്കുകയാണ്.തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി. യു.ഡി.എഫുമായി ഇനി ചർച്ചയില്ലെന്നും എൻ.ജയരാജ് എംഎൽഎ വ്യക്തമാക്കി. അത് അപമാനിക്കാനാണ്്. ഒരുവശത്ത് ചർച്ച നടക്കുമ്പോൾ മറുവശത്ത് ഏകപക്ഷീയമായി കേരള കോൺഗ്രസിനെ പുറത്താക്കിയ നടപടി യു.ഡി.എഫ് രാഷ്ട്രീയത്തിൽ കേട്ടു കേഴ്‌വിയില്ലാത്തതാണ്.
മുന്നണിയിൽനിന്ന് പുറത്താക്കിയെന്ന് കരുതി കെ.എം മാണി കെട്ടിപ്പടുത്ത പാർട്ടി തളർന്നു പോകില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് കാട്ടുമെന്നും, ഇതിനായി പാർട്ടിയെ സജ്ജമാക്കുമെന്നും ജയരാജ്് പറഞ്ഞു.
തെറ്റായ നടപടികളിൽ പ്രതിഷേധമുള്ള നിരവധി മുതിർന്ന നേതാക്കൾ ജോസ് വിഭാഗം വിട്ടു പുറത്തു വരുമെന്ന് പി.ജെ ജോസഫിനൊപ്പം ചേർന്ന പ്രിൻസ് ലൂക്കോസ് വ്യക്തമാക്കി. യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന ജോസ് കെ മാണിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ജോസഫിനൊപ്പം ചേർന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന പ്രിൻസ് ലൂക്കോസ് പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ അധികാര കൈമാറ്റത്തിന് ധാരണ ഉണ്ടായിരുന്നതായും പ്രിൻസ് പറഞ്ഞു. അസ്വസ്ഥരായ മുതിർന്ന നേതാക്കളിൽ പലരും ജോസഫ് ഗ്രൂപ്പുമായി ആശയവിനിമയം നടത്തുണ്ട്്. ഉടൻ ഇവർ പാർട്ടി വിട്ടു പുറത്തു വരും.
നിയമസഭാ തെരെഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റിൽ അവസരം നൽകാമെന്ന് യൂത്ത്ഫ്രണ്ട് നേതാവ് പ്രിൻസ് ലൂക്കോസിനോട് പാർട്ടി നേതൃത്വം പറഞ്ഞിരുന്നതായി കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.എന്നാൽ ഇപ്പോഴുണ്ടായ രാഷ്ട്രീയ സാഹചര്യത്തിൽ തനിക്ക് സീറ്റ് കിട്ടാതിരിക്കുമോ എന്ന തോന്നലിലാവാം മറുകണ്ടം ചാടാൻ പ്രിൻസിനെ പ്രേരിപ്പിച്ചത്. ജോസഫിന്റെ കൂടെ കൂടി ഏറ്റുമാനൂരിൽ മത്സരിക്കാനും എം.എൽ.എ ആവാനും പ്രിൻസിന് അവസരം ലഭിച്ചാൽ അതിൽ സന്തോഷമേ ഉള്ളുവെന്നും സണ്ണി തെക്കേടം പറഞ്ഞു.