Sorry, you need to enable JavaScript to visit this website.

റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി,  രഹന ക്വാര്‍ട്ടേഴ്‌സ് ഒഴിയണം: ബി.എസ്.എന്‍.എല്‍

കൊച്ചി- പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി നഗ്‌നശരീരം വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അന്വേഷണം നേരിടുന്ന രഹന ഫാത്തിമയോട് ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍.
ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് നടത്തിയ റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബി.എസ്.എന്‍.എല്ലിന്റെ ഈ നടപടി.
കഴിഞ്ഞ 25ന് കൊച്ചി പനമ്പള്ളി നഗറിലെ രഹനയുടെ ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നേരിടുന്ന രഹനയുടെ ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് റെയ്ഡ് നടത്തിയത് ബി.എസ്.എന്‍.എല്ലിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതാണ്. ആയതിനാല്‍ 30 ദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നാണ് ബി.എസ്.എന്‍.എല്‍. ആവശ്യപ്പെട്ടിരിക്കുന്നത്.
നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞിട്ടില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അച്ചടക്ക ലംഘനങ്ങളുടെ ഭാഗമായി ബി.എസ്.എന്‍.എല്‍. രഹനയെ പിരിച്ചു വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ തുടര്‍ന്നും ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതിന് അര്‍ഹയല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന കുറിപ്പോടെ തന്റെ നഗ്‌നശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോ രഹന യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് നേരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പനമ്പള്ളി നഗറിലെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. പോലീസ് റെയ്ഡില്‍ പെയിന്റിങ് ബ്രഷ്, ചായം, ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുക്കുകയായിരുന്നു.അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം കമ്പനി രഹനയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയായിരുന്നു പിരിച്ചുവിടല്‍ നടപടി. ബി.എസ്.എന്‍.എല്ലിന്റെ അന്തസിനെയും വരുമാനത്തേയും രഹന ഫാത്തിമയുടെ പ്രവര്‍ത്തികള്‍ ബാധിച്ചുവെന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.
 

Latest News