ഈജിപ്തില്‍ വെന്തുമരിച്ചത് ഏഴ് കോവിഡ് രോഗികള്‍

കയ്‌റോ- ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ അഗ്നിബാധയില്‍ ഏഴ് കോവിഡ് രോഗികള്‍  മരിച്ചതായി ഈജിപ്ഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

ഈജിപ്തിന്റെ വടക്കന്‍ തീരത്തുള്ള അലക്‌സാണ്ട്രിയയിലെ സ്വകാര്യ ആശുപത്രിയുടെ കൊറോണ വൈറസ് വാര്‍ഡിലാണ് തിങ്കളാഴ്ച തീ പടര്‍ന്നത്. ആറ് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്ന് ഗവര്‍ണര്‍  മുഹമ്മദ്  അല്‍ ശരീഫ്  പറഞ്ഞു.

വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സിവില്‍ പ്രൊട്ടക്്ഷന്‍ വകുപ്പ് പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണെങ്കിലും മുറിയിലെ എയര്‍കണ്ടീഷണറില്‍നിന്ന് തീപടര്‍ന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു.  എയര്‍കണ്ടീഷണര്‍  പൊട്ടിത്തെറിക്കുന്നത് കേട്ട് നഴ്‌സുമാര്‍ തീയണക്കാന്‍ ശ്രമിക്കുമ്പോഴേക്കും  തീ രോഗികളിലേക്ക് പടര്‍ന്നിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍  വലിയ തീപിടിത്തമുണ്ടായെന്നും അതിവേഗം പടര്‍ന്നതിനാല്‍ ജീവനക്കാര്‍ക്ക് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായില്ലെന്നും  ബദ്രാവി ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News